ഹോംങ്കോങ്: ജോലി സ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലിംഗ വിവേചനത്തിനും ലൈംഗികാതിക്രമത്തിനുമെതിരെ സ്ത്രീകൾക്ക് കൂടുതൽ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള നിയമം പുനഃപരിശോധിക്കാൻ ചൈന. മൂന്നാം പുനരവലോകത്തിനും വിപുലമായ പൊതു അഭിപ്രായത്തിനും ശേഷം നിയമനിർമ്മാണ ബില്ല് ചൈനയുടെ പാർലമെന്റിൽ സമർപ്പിച്ചു. സ്ത്രീ മൂല്യത്തെക്കുറിച്ചുള്ള പരമ്പരാഗത രീതിയിലുള്ള സർക്കാരിന്റെ നിലപാടിലും സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ കൂടിയതിലും ഗർഭച്ഛിദ്രം പോലുള്ള കാര്യങ്ങളോടുള്ള എതിർ മനോഭാവം വർദ്ധിച്ചതിലും ആക്ടിവിസ്ടുകൾ പങ്കുവച്ച ആശങ്കയുടെ ഫലമായാണ് നിയമനിർമ്മാണം നടത്താൻ തീരുമാനം ഉണ്ടായത്. എന്നാൽ പരിഷ്കരിച്ച നിയമത്തിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടെന്നും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന മാറ്റങ്ങൾ ഏതെല്ലാമെന്ന കാര്യത്തിലും വ്യക്തതയില്ല.
30 വർഷത്തിനിടെ ആദ്യമായാണ് സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിക്കാൻ ചൈന ആലോചിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമം എന്ന ബില്ല് നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ (എൻ.സി.പി) സ്റ്രാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ക്‌സിൻഹുവ അറിയിച്ചു. ഏറ്റവും പുതിയ ഡ്രാഫ്റ്റ് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും എന്നാൽ അവർ നിയമത്തിൽ വരാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി നിർദ്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും എൻ.പി.സി വെബ്സൈറ്റിലൂടെ അറിയിച്ചു. ദരിദ്രരും പ്രായമായതും വികലാംഗരായതുമായ പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ താത്പര്യങ്ങളുടെയും അവകാശങ്ങളുടെയും സംരക്ഷണം ബില്ല് ശക്തിപ്പെടുത്തുന്നതായി ക്സിൻഹുവ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ തൊഴിലും സാമൂഹിക സുരക്ഷാ അവകാശങ്ങളും താത്പര്യങ്ങളും ലംഘിക്കപ്പെട്ടാൽ അതിന് ശക്തമായ നടപടികളുണ്ടാകും. അതേസമയം, മനഷ്യക്കടത്തിന്റെ ഭാഗമായി കടത്തിക്കൊണ്ടു പോകുന്ന സ്ത്രീകളെ രക്ഷിക്കുന്നത് തടയുന്നത് കുറ്റകരമാണ്. കടത്തിക്കൊണ്ടു പോകപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാനുള്ള പ്രദേശിക അധികാരികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നിയമത്തിൽ വ്യക്തമാക്കുന്നതായി വാർത്താ ഏജൻസി പറയുന്നു. ചങ്ങലയിൽ കിടക്കുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങൾ ഈ വർഷം ആദ്യം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്ര് ചെയ്യപ്പെട്ടിരുന്നു. ഈ ചിത്രങ്ങൾ ചൈനയിൽ മനുഷ്യക്കടത്തിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നിരവധി പ്രതിഷേധങ്ങൾക്കും കാരണമായി. പ്രത്യേകിച്ചും വർഷങ്ങളായി പല ഗ്രാമങ്ങളിലും മനുഷ്യക്കടത്ത് ഒരു വലിയ പ്രശ്നമായിരിക്കുന്ന സാഹചര്യത്തിൽ നിരവധി രോഷ പ്രകടനങ്ങൾ നടന്നു. നിലവിൽ നിയമനിർമ്മാണ ബില്ല് നിയമമാകുന്നതിനുള്ള തീയതി വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |