തൃശൂർ: വായനയിൽ താത്പര്യമുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകം കിട്ടുന്നില്ലെന്ന് പരാതി വേണ്ട. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പുസ്തകം നൽകാൻ ഡോ.എൻ.ആർ.ഗ്രാമപ്രകാശിന്റെ നേതൃത്വത്തിൽ തുടങ്ങിയ പുസ്തകപ്പുര പദ്ധതിയിൽ നിന്ന് സൗജന്യമായി പുസ്തകം ലഭിക്കും.
വിദ്യാർത്ഥികളിൽ വായനാലഹരി വളർത്തുകയാണ് ലക്ഷ്യം. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 10 വിദ്യാർത്ഥികൾക്ക് 50 പുസ്തകം വീതം ആദ്യഘട്ടത്തിൽ നൽകും. തന്റെ പക്കലുള്ളതും പദ്ധതിക്കായി സ്വരൂപിച്ചതുമായ പുസ്തകങ്ങളാണ് നൽകുകയെന്ന് ഗ്രാമപ്രകാശ് പറഞ്ഞു. വീട്ടിൽ വായനശാല തുടങ്ങാൻ താല്പര്യമുള്ള കുട്ടികളെയാണ് ഇപ്പോൾ തെരഞ്ഞെടുത്തത്. തൃശൂർ മേഖലാ ഉദ്ഘാടനം സി.എം.എസ് സ്‌കൂളിൽ ഇന്ന് ഉച്ചയ്ക്ക് 12ന് പി.ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും. പുസ്തകപ്പുര ചെയർമാൻ എൻ.ആർ.ഗ്രാമപ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സർവ വിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ്‌മേരി ജോർജ്ജ് വിശിഷ്ടാതിഥിയാകും. ഡോ.പി.സജീവ്കുമാർ പ്രസംഗിക്കും. റിതു ശിവാനി, സാരംഗ് ടി.ആർ, ഇന്ദ്രനീൽ ദേവ്, സാവിയ ഷോബി, ഭരത്കൃഷ്ണൻ, ദേവദത്തൻ, തീർത്ഥ കൃഷ്ണ എന്നിവർ പുസ്തകമേറ്റുവാങ്ങും. കൊടകര മേഖലയിലെ പുസ്തകവിതരണം നവംബർ ഒന്നിന് കൊടകര ജി.എൻ.ബി ഹൈസ്‌കൂളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |