അഡ്വ.കെ.എസ്.ഷൈജുവിന് സാദ്ധ്യത തെളിഞ്ഞു
കൊച്ചി: ബി.ജെ.പിയുടെ പുതിയ ജില്ലാ പ്രസിഡന്റിനെ ഉടനെ പ്രഖ്യാപിക്കും. ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജുവിന്റെ പേരാണ് ജില്ലാ കോർ കമ്മിറ്റി അംഗങ്ങൾ ശുപാർശ ചെയ്തിട്ടുള്ളത്. ആർ.എസ്.എസ് അംഗീകാരം കിട്ടിയ ശേഷം ഈയാഴ്ച തന്നെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കും.
എസ്.ജയകൃഷ്ണൻ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ നിശ്ചയിക്കേണ്ടി വന്നത്. നിരവധി പേരുകൾ ഉയർന്നുവന്നെങ്കിലും ദീർഘനാളായി ജില്ലയിലെ പാർട്ടിയുടെ സുപരിചിത മുഖങ്ങളിലൊന്നായ ഷൈജുവിനാണ് നറുക്ക് വീണത്.
ജില്ലാ പ്രഭാരി അഡ്വ.കെ.എസ്.സുരേഷും സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും ജില്ലാ കോർ കമ്മിറ്റി അംഗങ്ങളെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം തേടിയിരുന്നു.
13 അംഗ കോർ കമ്മിറ്റിയിലെ 10 പേർ പങ്കെടുത്തു. ഇതിൽ ഒരാൾ മാത്രമാണ് എതിരഭിപ്രായം പറഞ്ഞത്. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, രാജിവച്ച പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, യുവമോർച്ച ദേശീയ സെക്രട്ടറിപി.ശ്യാംരാജ് എന്നിവർ എത്തിയില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് ജില്ലാ കോർ കമ്മിറ്റി.
വൈപ്പിൻ എടവനക്കാട് സ്വദേശിയാണ് അഡ്വ. കെ.എസ്.ഷൈജു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, രണ്ട് വട്ടം ജില്ലാ ജനറൽ സെക്രട്ടറി പദവികളും വഹിച്ചു. ജില്ലയിലെ പാർട്ടിയിൽ പൊതുവേ സ്വീകാര്യനാണ് ധീവര സമുദായാംഗമായ ഷൈജു. എറണാകുളം ലാ കോളേജിൽ നിന്ന് നിയമബിരുദം നേടിയ ഇദ്ദേഹം ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാന്റിംഗ് കോൺസലുമാണ്. കുറച്ചുകാലമായി നിർജീവമായിക്കിടന്ന ജില്ലയിലെ പാർട്ടി സംവിധാനത്തെ സജീവമാക്കുകയാകും പുതിയ പ്രസിഡന്റിന് മുന്നിലെ വെല്ലുവിളി.
പാർട്ടിയുടെ സാമ്പത്തിക ബാദ്ധ്യതകളും സ്ഥലം വാങ്ങൽ വിവാദത്തെ തുടർന്ന് സ്തംഭിച്ച ജില്ലാ കമ്മിറ്റി ഓഫീസ് നിർമ്മാണവും പ്രതിസന്ധികളായി മുന്നിലുണ്ട്. താഴെ തട്ടിലുള്ള പ്രവർത്തകരുമായുള്ള അടുപ്പവും പരിചയസമ്പത്തും ഷൈജുവിന് മുതൽക്കൂട്ടാകും.
പാർട്ടി സംസ്ഥാന ഫണ്ട് പിരിവ് വിജയിപ്പിക്കുകയാണ് പുതിയ പ്രസിഡന്റിന്റെ ആദ്യ ദൗത്യം. ഡിസംബർ വരെയായിരുന്നു നിലവിലുള്ള പ്രസിഡന്റിന്റെ കാലാവധി. അടുത്ത ടേമിലും ഷൈജുവിന് തുടരാനുമാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |