കോഴിക്കോട്: എരിയും കാന്താരി മുളക് വിപണിയിലും എരിയുന്നു. ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്ക്ക് 500 മുതൽ 700 രൂപവരെയായി വില. കഴിഞ്ഞവർഷം ഒക്ടോബറിൽ അഞ്ഞൂറിൽ താഴെയായിരുന്നു വില. നാടൻ പച്ചമുളകിന് കിലോയ്ക്ക് 28 രൂപ മാത്രമുള്ളപ്പോഴാണ് കാന്താരി വില കുതിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി വില മാറാതെ തുടരുകയാണ്.
അതേസമയം വില കുതിച്ചിട്ടും കേരളത്തിൽ കാര്യമായി കാന്താരി കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിപണിയിൽ ഉയർന്ന വില ലഭിക്കാറുണ്ടെങ്കിലും മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ പിന്നോട്ടടിപ്പിക്കുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് മാർക്കറ്റിലേക്ക് കാന്താരി കൂടുതലായും എത്തുന്നത്. ഇവയ്ക്ക് ഗുണം കുറവാണെന്നും കച്ചവടക്കാർ പറയുന്നു. കാന്താരി അച്ചാറിനും സുർക്കയിലിട്ടതിനും വിപണിയിൽ വൻ ഡിമാൻഡാണ്. വില കൂടിയതോടെ കൃഷിഭവനുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിൽ കാന്താരി മുളക് ചോദിച്ച് വരുന്നവർ കൂടിയിട്ടുണ്ട്. ആവശ്യക്കാർ കൂടിയതോടെ കൃഷിഭവനുകൾ കേന്ദ്രീകരിച്ച് കാന്താരി മുളക് തൈകൾ വിതരണം തുടങ്ങി. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |