പെരിയ: നിർമ്മാണം പുരോഗമിക്കുന്ന കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാത 66ൽ പെരിയ ടൗൺ ഭാഗത്ത് കോൺക്രീറ്രിനിടെ അണ്ടർപാസിന്റെ മുകൾ ഭാഗം തകർന്നുവീണു. മൂന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് നിസാര പരിക്കേറ്റു. 13 തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നരയ്ക്കായിരുന്നു അപകടം.
എലിവേറ്റഡ് റോഡിന്റെ ഭാഗമായി കല്യോട്ട് ഭാഗത്തേക്കുള്ള അണ്ടർപാസിന്റെ മദ്ധ്യഭാഗമാണ് തകർന്നുവീണത്. വലിയ ശബ്ദത്തോടെ കോൺക്രീറ്റ് ഭാഗം തകരാൻ തുടങ്ങിയപ്പോൾ ഓടിമാറിയതോടെയാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ചിലർ ഇരുഭാഗത്തുമുള്ള തൂണുകളിൽ കയറിപ്പറ്റി. മറ്റുചിലർ താഴേക്ക് ചാടി. പശ്ചിമബംഗാൾ സ്വദേശി സോനുവിന്റെ (32) തോളെല്ലിന് പരിക്കേറ്റു.
കോൺക്രീറ്റിനെ താങ്ങിനിറുത്തുന്നതിന് തുരുമ്പിച്ച പൈപ്പുകൾ ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയതും പുതിയതുമായ പൈപ്പുകൾ ശരിയായ വിധത്തിൽ യോജിപ്പിക്കാത്തതും കാരണമായെന്ന് കരാർ കമ്പനിയുടെ ക്വാളിറ്റി എൻജിനിയർ എച്ച്.ആർ.മല്ലികാർജ്ജുന പറഞ്ഞു. അണ്ടർപാസിന്റെ തൊണ്ണൂറുശതമാനവും കോൺക്രീറ്റ് ചെയ്തിരുന്നു. അത് ഉണങ്ങുന്നതിനു മുമ്പാണ് അപകടം സംഭവിച്ചത്. കോൺക്രീറ്റ് മിക്സിന്റെ അപാകത കൊണ്ടല്ല അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് ലിമിറ്റഡിനാണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയപാത നിർമ്മാണത്തിന്റെ ചുമതല. അശ്രദ്ധയോടെ നിർമ്മാണം നടത്തിയതിന് കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. രണ്ട് അണ്ടർപാസുകളാണ് പെരിയ ഭാഗത്ത് നിർമ്മിക്കുന്നത്. ഇതിൽ ആദ്യത്തേതിന്റെ നിർമ്മാണമാണ് നടന്നുവരുന്നത്. മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവിടെ ജോലി നടന്നിരുന്നു.
സംഘർഷാവസ്ഥ
ദേശീയപാത അധികൃതർ എത്താതെ നിർമ്മാണ അവശിഷ്ടങ്ങൾ നീക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാർ രംഗത്തെത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. നിർമ്മാണത്തിൽ അപകാതയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ബേക്കൽ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
കർശന നടപടി: മന്ത്രി റിയാസ്
സംഭവത്തിൽ പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. നാട്ടുകാരുടെ ആക്ഷേപവും പരിഗണിക്കും. തെറ്റ് ആരുടെ ഭാഗത്തായാലും കർശന നടപടി ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |