പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർണം. വിവിധ കാവടി സംഘങ്ങളുടെ ഗ്രാമപ്രദക്ഷിണത്തോടെ ശനിയാഴ്ച വൈകിട്ട് ആഘോഷങ്ങൾക്ക് തുടക്കമായി. കുലവാഴവിതാനം ശനിയാഴ്ച വൈകിട്ട് നടന്നു.
ആഘോഷത്തിൽ 24 ദേശക്കമ്മിറ്റികൾ പങ്കാളികളാകും. ശക്തിവേൽ കമ്മിറ്റി, ഗുരുജി നഗർ, ആഞ്ജനേയ പുരം, അമ്പലനട, അയ്യപ്പൻകുടം, മുല്ലശ്ശേരി ബ്ലോക്ക്, തോരണംകുത്തി ആൽ, കണ്ണേങ്ങാത്ത് പുല്ലൂർ, കണ്ണംകുളങ്ങര, കുണ്ടഴിയൂർ, കണ്ണോത്ത് സെന്റർ, താണവീഥി അയ്യപ്പൻ സ്വാമി ക്ഷേത്രം, കിഴക്കുമുറി, ഷാവോലിൻഗ്രാമം തുടങ്ങിയ ദേശങ്ങളുടെ കാവടികൾ ക്ഷേത്രത്തിലെത്തി നിറഞ്ഞാടും. ഏഴ് ദേശ കമ്മിറ്റികളുടെ ശൂല ഘോഷയാത്രയുമുണ്ടാകും. രാവിലെ 10 മുതൽ ശുലഘോഷയാത്രകൾ ക്ഷേത്രത്തിലെത്തിത്തുടങ്ങും. രാത്രി ഒമ്പതിന് കാവടി ആഘോഷങ്ങൾ സമാപിക്കും.
ഷഷ്ഠി ദിവസം രാവിലെ നാലിന് നട തുറക്കൽ, അഞ്ചിന് മലർ നിവേദ്യം, 6.30ന് ഉഷപൂജ, 8.30ന് ശ്രീ മഹാദേവന് ഉച്ചപൂജ, 11.30 വരെ മുരുകന് അഭിഷേകങ്ങൾ, 11.30ന് ഉച്ചപൂജ, രണ്ടിന് നടയടയ്ക്കൽ. വൈകിട്ട് നാലിന് നട തുറക്കൽ, 6 മുതൽ 6.20 വരെ ദീപാരാധന, 7.30 ന് അത്താഴ പൂജ, ഒമ്പതിന് നട അടക്കൽ എന്നീ ചടങ്ങുകൾ നടക്കും.
ക്ഷേത്രം തന്ത്രി താമരപ്പുള്ളി ദാമോദരൻ നമ്പൂതിരി, മേൽശാന്തിമാരായ സന്ദീപ് എമ്പ്രാന്തിരി , ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവർ കാർമ്മികത്വം വഹിക്കും. ആഘോഷങ്ങൾക്ക് ക്ഷേത്രം ട്രസ്റ്റി ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വി. ലെനിൻ, മാനേജർ എം.വി. രത്‌നാകരൻ, വളണ്ടിയർ ക്യാപ്ടൻ കെ. ബിനോജ്, കമ്മിറ്റി ഭാരവാഹികളായ ഹരിദാസൻ കരുമത്തിൽ, അശോകൻ കുരിയക്കോട്ട്, രജീഷ് പറപറമ്പിൽ, രാജീഷ് കൂളിയാട്ട്, ധീരജ് അരിയക്കര, പ്രകാശ് എലവത്തൂർ, മാതൃ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |