തൃശൂർ: ഖത്തർ ലോകകപ്പിൽ ബ്രസീൽ, ഫ്രാൻസ്, അർജന്റീന, ജർമനി, ഇംഗ്ലണ്ട് ടീമുകൾ കരുത്തുകാട്ടുമെന്നും ബെൽജിയമോ സെനഗലോ കറുത്ത കുതിരകളായേക്കുമെന്നും ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ മുൻ കോച്ച് തോമസ് ടുഷ്യൽ. നാട്ടികയിലെ സീതാറാം ആയുർവേദ ബീച്ച് റിസോർട്ടിൽ 18 ദിവസത്തെ ചികിത്സയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം.
ചെൽസിക്കു ശേഷം ഒന്നും തീരുമാനിച്ചിട്ടില്ല. ചെൽസിയിലെ ദിവസങ്ങളോരോന്നും ആസ്വദിച്ചിരുന്നു. നല്ലകാലം അവസാനിച്ചു. ചെൽസിയിലെ പരിശീലനകാലം മികച്ചതായിരുന്നു. സ്പാനിഷ് ക്ലബുകളുമായുള്ള മത്സരങ്ങളുടെ ഓർമകൾ മനോഹരമാണ്. ചില ക്ലബുകളിൽ നിന്ന് എന്റെ മാനേജർക്കു വിളികൾ വന്നിരുന്നു. കൂടുതൽ ചർച്ചകൾ നടത്തിയിട്ടില്ല.
ഇന്ത്യൻ ഫുട്‌ബാൾ ഏറെദൂരം മുന്നോട്ട് പോകാനുണ്ടെന്നാണ് മനസിലാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന് ഇവിടെയേറെ ആരാധകരുണ്ടെന്നു കേട്ടറിഞ്ഞു. കേരളത്തിൽ ചെലവഴിച്ച മൂന്നാഴ്ച സന്തോഷകരമായ അനുഭവമായിരുന്നു. സ്‌പൈസിയായ ഇവിടുത്തെ ഭക്ഷണം അപരിചിതമായിരുന്നെങ്കിലും രുചിയുള്ളതായിരുന്നു. ഇടയ്ക്കിടെ മീൻ കഴിക്കണമെന്നു തോന്നിയെങ്കിലും ചികിത്സ കാരണം വെജിറ്റേറിയൻ ഭക്ഷണമായിരുന്നു.
അസി. കോച്ചുമാരിലൊരാൾ 6 വർഷം മുൻപ് ഇവിടെ എത്തിയിരുന്നു. അദ്ദേഹമാണ് ആയുർവേദത്തെക്കുറിച്ച് പറഞ്ഞത്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞാണ് ഇവിടെയെത്തിയത്. സുന്ദരമായ അനുഭവമായി ഈ 18 ദിവസങ്ങൾ മാറി. ശരീരത്തിനും മനസിനും പുതിയൊരു ഊർജം ലഭിച്ചു. മനസ്സിനു ശാന്തത ലഭിച്ചു, കേരളത്തിന് നന്ദി- അദ്ദേഹം പറഞ്ഞു.
ആയുർവേദം കായികതാരങ്ങൾക്ക് അനുഗ്രഹം
ആയുർവേദചികിത്സയ്ക്കു ശേഷമുള്ള രോഗശമനവും ഫലപ്രാപ്തിയും മാനസികവും ആന്തരികവുമായ സൗഖ്യവും അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു. കേരളത്തിലെ ചികിത്സയ്ക്ക് പ്രത്യേകതകളേറെയുണ്ട്. അത് തിരിച്ചറിഞ്ഞാണ് ഇവിടെയെത്തിയത്. ആയുർവേദ സ്‌പോർട്‌സ് മെഡിസിന് സാദ്ധ്യതകളേറെയുണ്ടെന്നും തോമസ് ടുഷ്യൽ പറഞ്ഞു. തളിക്കുളം സീതാറാം ആയുർവേദ ബീച്ച് റിട്രീറ്റിൽ ഡോ. ഡി. രാമനാഥന്റെ നേതൃത്വത്തിൽ ഡോ. വിഘ്‌നേശ് ദേവരാജ് അടങ്ങുന്ന സംഘമാണ് 14 ദിവസം പഞ്ചകർമ്മ ചികിത്സ നടത്തിയത്. ജർമനിയിൽ ഡോ. വിഘ്‌നേശ് ആയുർവേദ സംബന്ധിയായ ക്ലാസുകളെടുത്തിരുന്നു. മറ്റൊരു ജർമ്മൻ താരവും മുൻപ് ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നു. അങ്ങനെയാണ് ടുഷ്യലും തളിക്കുളത്തെത്തിയത്. ചികിത്സ പൂർത്തിയാക്കി ഇന്നലെ രാത്രി മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |