റിയോ ഡി ജനീറോ: ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ട് ഇന്ന് നടക്കും. ഒക്ടോബർ 2ന് നടന്ന ആദ്യ റൗണ്ടിൽ സ്ഥാനാർത്ഥികളായ ജെയ്‌ർ ബൊൽസൊനാരോ, ലൂയി ഇനാഷ്യോ ലൂല ഡ സിൽവ എന്നിവർക്ക് ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ട് നേടാൻ കഴിയാതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക് നീങ്ങിയത്. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതൽ പുലർച്ചെ 1.30 വരെയാണ് വോട്ടിംഗ്. വോട്ടിംഗ് അവസാനിക്കുന്നതിന് പിന്നാലെ തന്നെ ഫലസൂചനകൾ അറിയാം.
ആദ്യ റൗണ്ടിൽ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയി ഇനാഷ്യോ ലൂല ഡ സിൽവയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 48.4 ശതമാനം ( 5,72,59,504 വോട്ട്) ലൂല നേടിയപ്പോൾ നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ർ ബൊൽസൊനാരോ 43.2 ശതമാനത്തോടെ ( 5,10,72,345 വോട്ട്) രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ആദ്യ റൗണ്ടിൽ തന്നെ ലൂല 50 ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്നായിരുന്നു സർവേ ഫലങ്ങളെങ്കിലും പ്രവചനങ്ങളെ അട്ടിമറിച്ച് ബൊൽസൊനാരോ ലൂലയുടെ തൊട്ടുപിന്നിലെത്തുകയായിരുന്നു. രണ്ടാം റൗണ്ടിലും ലൂലയ്ക്കാണ് സർവേ ഫലങ്ങൾ മുൻതൂക്കം നൽകുന്നത്.
77കാരനായ ലൂലയും 67കാരനായ ബൊൽസൊനാരോയും തമ്മിൽ കടുത്ത പോരാട്ടമാണ് രണ്ടാം റൗണ്ടിൽ പ്രതീക്ഷിക്കുന്നത്. മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപമിക്കപ്പെടുന്ന ബൊൽസൊനാരോയ്ക്കെതിരെ നിരവധി വിമർശനങ്ങൾ നിലവിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ ബൊൽസൊനാരോ അനുകൂലികളുടെ നേതൃത്വത്തിൽ രാജ്യത്ത് കലാപമുണ്ടായേക്കുമെന്നും ആശങ്കയുണ്ട്.
2003 - 2010 കാലയളവിൽ പ്രസിഡന്റായിരുന്ന ലൂല അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വർഷം അദ്ദേഹത്തിന് മേലുള്ള കേസുകൾ സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |