വർക്കല: വർക്കല - പാരിപ്പള്ളി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നു. പാരിപ്പള്ളി മുതൽ വർക്കല വരെ നീളുന്ന 11.64 കിലോമീറ്റർ പാതയുടെ പുനർനിർമ്മാണമാണ് വൈകുന്നത്. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന നിലപാടിലാണ് കരാറുകാർ. വർക്കലയിൽ നിന്നാരംഭിച്ച് നടയറ, അയിരൂർ, പാളയംകുന്ന്, ചാവർകോട് വഴി കൊല്ലം അതിർത്തിയായ മുക്കട വരെ നീളുന്ന ജോലികളാണ് മാസങ്ങളായി നടക്കുന്നത്. പാളയംകുന്ന് മുതൽ ചാവർകോട്, കാറ്റാടിമുക്ക് വരെ റോഡ് വീതി കൂട്ടുന്നതിനും നിരപ്പ് ഉയർത്തുന്നതിനുമായ ജോലികൾ ഭാഗികമായി പൂർത്തിയാക്കി. ചില സ്ഥലങ്ങളിൽ ഓട നിർമ്മാണത്തിന് കുഴികൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. സ്ഥലം അക്വയർ ചെയ്ത ഭാഗങ്ങളിൽ നിന്ന് മരങ്ങൾ നീക്കം ചെയ്യുന്നതു കൂടാതെ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ പണികളും പൂർത്തിയാക്കാനുണ്ട്. ഇതിനു പുറമേ കെ.എസ്.ഇ.ബി കേബിൾ സ്ഥാപിക്കൽ, ജല അതോറിട്ടി പൈപ്പ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള ജോലികളും തുടരുകയാണ്. വർക്കല മൈതാനം വരെ ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ നീളുന്നതിനാൽ ജോലികളുടെ കാലതാമസമുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. കിഫ്ബി സഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിനാണ് റോഡ് നവീകരണത്തിന്റെ നിർമ്മാണച്ചുമതല.
യാത്രാദുരിതം
പുനർനിർമ്മാണം നടക്കുന്ന റോഡിന്റെ പല ഭാഗത്തായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. പാറപ്പൊടി, മെറ്റൽ എന്നിവ നിരത്തിയിട്ടുണ്ട്. ഇരുവശവും ഓട നിർമിക്കുന്നതിനാൽ യാത്രാദുരിതം രൂക്ഷമാണ്. വർക്കലയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇപ്പോൾ മറ്റു വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്.
എങ്ങും തൊടാതെ നവീകരണം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു റോഡ് പുനർനിർമാണം ഉദ്ഘാടനം ചെയ്തത്. എന്നാൽ മാസങ്ങൾക്കു ശേഷമാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പ്രധാന ജംഗ്ഷനുകളിൽ ഒന്നായ നടയറയിൽ കലുങ്കുകൾ പൊളിച്ച് റോഡിന്റെ വീതികൂട്ടൽ കഴിഞ്ഞെങ്കിലും പൂവങ്കൽ ജംഗ്ഷനിൽ റോഡിന്റെ നിരപ്പുയർത്തുന്നത് പ്രായോഗികമല്ലെന്ന പ്രാദേശികവാദമുയർന്നത് നവീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. റീടാറിംഗ് വൈകുന്നതിനാൽ പാരിപ്പള്ളി റോഡിന്റെ ഭാഗമായ അയിരൂർ വില്ലിക്കടവ് പാലത്തിലെ ടാർ ഇളകി കുഴികളായി മാറി. ജനതാമുക്ക് മുതൽ പാളയംകുന്ന് ജംഗ്ഷൻ വരെയുള്ള റോഡ് വീതി കൂട്ടുന്നതിനാൽ മെറ്റൽ പാകിയിട്ടുള്ളതും ഓടയുടെ നിർമ്മാണവും നടക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |