തിരുവനന്തപുരം: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്‌പിരിറ്റ് ഒഫ് സിനിമ അവാർഡ് ഇറാനിയൻ സംവിധായിക മഹനാസ് മൊഹമ്മദിക്ക് സമ്മാനിക്കും. ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന മഹനാസ് മൊഹമ്മദി ഭരണകൂടത്തിന്റെ അനിഷ്ടത്തിനിരയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തുമെന്ന് മഹനാസ് അറിയിച്ചിട്ടുണ്ട്.
27ാമത് ഐ.എഫ്.എഫ്.കെയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിനു ശേഷം മന്ത്രി വി.എൻ.വാസവനാണ് ഇക്കാര്യം അറിയിച്ചത്.
ചലച്ചിത്ര മേളയിലേക്ക് 800 എൻട്രികൾ ലഭിച്ചു. ഇന്റർനാഷണൽ സിനിമ മത്സരവിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും ഇന്ത്യൻ പ്രീമിയറായിരിക്കും പ്രദർശിപ്പിക്കുക. മാസ്‌റ്റേഴ്സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് അദ്ധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മന്ത്രി വി.എൻ. വാസവൻ ഫെസ്റ്റിവൽ പ്രസിഡന്റുമായാണ് സമിതി രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |