നാഗർകോവിൽ: ഓൺലൈനിലൂടെ പണം തട്ടിപ്പ് നടത്തുന്ന 17 പേരടങ്ങുന്ന സംഘത്തെ കന്യാകുമാരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പ്രത്യേക സംഘം പിടികൂടി. മധുര സ്വദേശി മുത്തയ്യയുടെ മകൻ സുന്ദര പാണ്ഡ്യൻ (36) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടുമല പേട്ട സ്വദേശി കാളിയപ്പനെയും (55), 16 കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവം ഇങ്ങനെ: കാളിയപ്പൻ സുന്ദര പാണ്ഡ്യനോട് ഓൺലൈനിൽ പണം ഡെപ്പോസിറ്റ് ചെയ്താൽ അഞ്ചു മടങ്ങ് പണം തിരികെ കിട്ടുമെന്ന് പറഞ്ഞു. തുടർന്ന് കഴിഞ്ഞ ജനുവരിയിൽ സുന്ദരപാണ്ഡ്യൻ 50000 രൂപ വച്ച് 4 പേരുടെ പേരിൽ ഡെപ്പോസിറ്റ് ചെയ്തു. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയ സുന്ദര പാണ്ഡ്യൻ കന്യാകുമാരിയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന കാളിയപ്പനെ കണ്ട് പണം തിരികെ ചോദിച്ചപ്പോൾ കാളിയപ്പനും കൂട്ടാളികളും ചേർന്ന് സുന്ദര പാണ്ഡ്യനെ മർദ്ദിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കന്യാകുമാരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾ പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ 17 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന 11 ലക്ഷം രൂപയും, ആർ.ബി.ഐയുടെ വ്യാജ സ്റ്റാമ്പുകളും, മൂന്ന് കാറുകൾ, ബൈക്കുകൾ, മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |