തലൈവാ... എന്നു വിളിച്ചാൽ റഹ്‌മത്ത് ഗഷ്കോരി വിളികേൾക്കും! രജനികാന്ത് ആണോ എന്നു ചോദിച്ചാൽ തലകുലുക്കുകയും ചെയ്യും: 'പക്ഷേ, ഞാൻ പാകിസ്ഥാൻ രജനിയാണ്!' ബലൂചിസ്ഥാൻ പ്രവിശ്യയായ സൈബിയിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന റഹ്‌മത്ത് ഗഷ്കോരിയുടെ ചിത്രങ്ങളും ആക്ഷൻ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുമ്പോൾ കഥാനായകന് ആഗ്രഹം: ഇന്ത്യയിലെത്തി രജനികാന്തിനെ കാണണം. ഒരുമിച്ച് ചിത്രമെടുക്കണം.
സൂപ്പർസ്റ്റാർ രജനിയുമായുള്ള അസാധാരണ സാദൃശ്യം ഗഷ്കോരിയോട് ആദ്യം പറഞ്ഞത് സഹപ്രവർത്തകരാണ്. രജനിപ്പടങ്ങൾ പലവട്ടം കണ്ട് സ്റ്റൈൽ മന്നനെ അനുകരിക്കുന്നതായി പിന്നത്തെ ശീലം. അതേ ഹെയർ സ്റ്റൈലും ആക്ഷനുമായി കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഗഷ്‌കോരിയുടെ വീഡിയോകൾ അതിനിടെ ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തു. അറബ് ന്യൂസ് രജനി ഡ്യൂപ്പിന്റെ അഭിമുഖവും പ്രസിദ്ധീകരിച്ചു.
രജനിയുടെ മുഖവുമായി പുറത്തിറങ്ങുമ്പോൾ കിട്ടുന്ന താരപരിവേഷം ശരിക്കും ആസ്വദിക്കുന്നുണ്ട് ഗഷ്‌കോരി. ഇഷ്ട സിനിമ പടയപ്പ. സിഗരറ്റ് കറക്കി ചുണ്ടിലേക്ക് തൊടുക്കുന്ന രജനി സ്റ്റൈലാണ് ഫേവറിറ്റ്. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ സിനിമയുടെ ഷൂട്ടിംഗിന് തയ്യാറെടുക്കുന്ന സാക്ഷാൽ തലൈവരെ അനുകരിച്ച് വാർത്തയിലെത്തിയവർ തമിഴകത്ത് പലരുണ്ടെങ്കിലും പാകിസ്ഥാനിൽ നിന്നൊരു രജനി ഡ്യൂപ്പ് ആദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |