മണ്ണാർക്കാട്: അട്ടപ്പാടി മധുക്കേസിലെ പ്രോസിക്യൂഷൻ ഹർജിയിൽ മജിസ്‌ട്രേറ്റിനെ വിസ്‌തരിക്കാൻ മണ്ണാർക്കാട് കോടതിയുടെ അസാധരണ ഉത്തരവ്. പ്രത്യേക ജില്ലാ കോടതിയിലെ മജിസ്‌ട്രേറ്റ് എൻ. രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നും കോടതി നിർദേശിച്ചു. മുൻ ഒറ്റപ്പാലം സബ് കളക്ടർ ജെറോമിക് ജോർജിനെ വിസ്തരിക്കാനും അനുമതി നൽകി. മധു കൊല്ലപ്പെട്ട സമയത്ത് സർക്കാർ നിർദേശ പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം നടത്തിയത് രമേശനായിരുന്നു.
മധു വധക്കേസിൽ പൊലീസ് അന്വേഷണവും രണ്ട് മജിസ്റ്റീരിയൽ അന്വേഷണങ്ങളുമുൾപ്പെടെ മൂന്ന് അന്വേഷണങ്ങളാണ് നടന്നത്. ഒറ്റപ്പാലം സബ്കളക്ടറായിരുന്ന ജെറോമിക് ജോർജാണ് ഒരന്വേഷണം പൂർത്തിയാക്കിയത്. മറ്റൊന്ന് അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എൻ.രമേശന്റെതാണ്. ഈ രണ്ട് അന്വേഷണ റിപ്പോർട്ടുകളും കേസ് ഫയലിൽ ഉണ്ടായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനോ വിചാരണ തുടങ്ങുന്ന സമയത്തെ പ്രോസിക്യൂട്ടറോ ഇത് ഗൗനിച്ചില്ല. അതിനാൽ രണ്ട് മജിസ്റ്റീരിയിൽ അന്വേഷണവും ഇതുവരെ കേസ് ഫയലിൽ വന്നിട്ടില്ല.
മധുവിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത് ജെറോമിക് ജോർജ് ആയിരുന്നു. കേസിലെ 96-ാം സാക്ഷിയാണ് അദ്ദേഹം. സാക്ഷി വിസ്താരത്തിനിടെയാണ് മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ കാര്യം ജെറോമിക് ജോർജ്ജ് പരാമർശിച്ചത്. രണ്ട് മജിസ്റ്റീരിയൽ അന്വേഷണവും മധുവിന്റേത് കസ്റ്റഡി മരണമാണോ എന്ന് കണ്ടെത്താനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |