ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് ( പി.ടി.ഐ ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ ( 70 ) വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. വലതുകാലിൽ പാദത്തിന് മുകളിലായി വെടിയേറ്റ അദ്ദേഹത്തിന്റെ പരിക്ക് നിസാരമാണ്. ലാഹോറിലെ ഷൗക്കത്ത് ഖാനും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റൻവാലയിലെ അല്ലാഹ്‌വാല ചൗക്കിൽ നടന്ന പാർട്ടി റാലിക്കിടെയാണ് അജ്ഞാതനായ അക്രമി ഇമ്രാനും മറ്റ് നേതാക്കളും കയറിയ ട്രക്കിന് നേരെ പലതവണ വെടിവച്ചത്. ഒരു പാർട്ടി അംഗം കൊല്ലപ്പെട്ടു. സെനറ്റംഗമായ ഫൈസൽ ജാവേദ് ഉൾപ്പെടെ ആറ് പേർചികിത്സയിലാണ്.
അക്രമിയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ പേരും മറ്റും വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്ന ആവശ്യവുമായി ഇമ്രാൻ ഖാൻ ഒക്ബോടർ 28ന് ലാഹോറിൽ നിന്ന് ആരംഭിച്ച ഹഖീഖി ആസാദി ലോംഗ് മാർച്ചിനിടെയാണ് നേരെയാണ് ആക്രമണം. ഇമ്രാൻ കണ്ടെയ്‌നർ ട്രക്കിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുമ്പോണ് ആൾക്കൂട്ടത്തിൽ പിസ്റ്റലുമായി നിന്ന അക്രമി വെടിവച്ചത്. ഇയാൾക്കൊപ്പം എ.കെ - 47 റൈഫിളുമായി മറ്റൊരു അക്രമിയും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
ഏപ്രിലിൽ പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഇമ്രാൻ കഴിഞ്ഞാഴ്ച സൈന്യത്തെയും ചാര ഏജൻസിയായ ഐ.എസ്.ഐയും വിമർശിച്ചിരുന്നു.
ആക്രമണത്തെ അപലപിച്ച പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി റാണാ സനാവുള്ളയോട് നിർദ്ദേശിച്ചു. പഞ്ചാബ് പൊലീസിനായിരുന്നു ഇമ്രാന്റെ സുരക്ഷാ ചുമതല. ഇമ്രാന്റെ പി.ടി.ഐ - പാകിസ്ഥാൻ മുസ്ലിം ലീഗ് (ക്യു ) സഖ്യമാണ് പഞ്ചാബ് ഭരിക്കുന്നത്.
കൊല്ലാൻ തന്നെ
ഇമ്രാൻ ഖാനെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് അക്രമി പൊലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ഇമ്രാനെ കൊല്ലാൻ താൻ പരമാവധി ശ്രമിച്ചു. ലാഹോറിൽ നിന്ന് മാർച്ച് ആരംഭിച്ചത് മുതൽ കൊല്ലാൻ പദ്ധതിയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |