തിരുവനന്തപുരം: പാർട്ടിയും കേരളവും എന്തെന്ന് സംബന്ധിച്ച് ഗവർണർക്ക് യാതൊരു ധാരണയുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ വി.സിമാർ അക്കാഡമിക് രംഗത്തെ അഗ്രഗണ്യരാണ്. രാജ്ഭവനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ തങ്ങളുടെ കൈയിലുണ്ട്. ഭരണഘടനാവിരുദ്ധ നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ നിലവാരം പോലുമില്ലാത്ത അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ മഞ്ഞപ്പത്രങ്ങൾക്ക് സമാനമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമത്തെ കേരളം അംഗീകരിക്കില്ലെന്നും ഭരണഘടനാപരമല്ലാത്തതിനെ എതിർക്കുക തന്നെയാണ് പാർട്ടി നിലപാടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇല്ലാത്ത അധികാരമുപയോഗിക്കാമെന്ന് കരുതേണ്ട: കാനം
ഇല്ലാത്ത അധികാരമുപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്നും ഗവർണർക്ക് ചെയ്യാനുള്ളത് ചെയ്യട്ടെയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാവരും രാജി വയ്ക്കണമെന്ന് പറയുന്ന ഗവർണർ അസാധാരണമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സർക്കാർ ഇതിനെ നേരിടുമെന്നും കാനം പറഞ്ഞു.
പെൻഷൻ പ്രായ വർദ്ധന പാർട്ടി
അറിയാതെ: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായ വർദ്ധന നടപ്പാക്കിയത് പാർട്ടിയറിയാതെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ ചർച്ച ചെയ്യാതെ ഇത്തരമൊരു തീരുമാനമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കും.
ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയുമൊന്നും എതിർപ്പ് തെറ്റെന്ന് പറയാനാവില്ല. ടെസ്റ്റ് ഡോസെന്ന നിലയിലാണോ സർക്കാരുത്തരവെന്ന് ചോദിച്ചപ്പോൾ അതൊന്നും തനിക്കറിയില്ലെന്നായിരുന്നു മറുപടി. പാർട്ടിയുമായി ആലോചിക്കാതെ ഇറക്കിയ ഉത്തരവായത് കൊണ്ടാണ് പിൻവലിക്കേണ്ടി വന്നത്. മുഖ്യമന്ത്രി തന്നെ മന്ത്രിസഭായോഗത്തിലിടപെട്ട് തിരുത്തിയത് അതിനാലാണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടെന്നാണ് പാർട്ടി നിലപാട്.
അതേസമയം, വിഷയത്തിൽ പുതിയ വിവാദം വേണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പ്രതികരിച്ചു. ധനകാര്യ വകുപ്പിന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളൊക്കെ പരിഗണിച്ചാണ് പിന്നീട് ഉത്തരവ് മരവിപ്പിച്ചത്.
പെൻഷൻ പ്രായം: ഉത്തരവിറക്കിയ
മന്ത്രിയെ പുറത്താക്കാൻ ധൈര്യമുണ്ടോ?
: വി.ഡി.സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രിയോ മന്ത്രിസഭയോ പാർട്ടിയോ അറിയാതെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയതെങ്കിൽ അതിൽ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അതിനുള്ള ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വെല്ലുവിളിച്ചു. ഈ വിഷയത്തിൽ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണ്. തൊഴിലാളിവിരുദ്ധമായ ധാരാളം കാര്യങ്ങളുള്ള ഉത്തരവ് പൂർണമായും പിൻവലിക്കണം.
ഡൽഹിയിൽ നിന്നുള്ള ചില മാദ്ധ്യമപ്രവർത്തകർ ശൂന്യതയിൽ നിന്നുണ്ടാക്കിയ വാർത്തയാണ് ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അദ്ധ്യക്ഷനെതിരേ വന്നത്. അത്തരമൊരു അഭിപ്രായപ്രകടനം അദ്ധ്യക്ഷൻ നടത്തിയില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കി. കേരളത്തിൽ ഗവർണറെ ഏറ്റവുമധികം വിമർശിച്ചത് കോൺഗ്രസും പ്രതിപക്ഷവുമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |