തിരുവനന്തപുരം: ഇടത് ഭരണത്തിൽ കുറഞ്ഞത് പിണറായി വിജയന്റെ വിലയാണെന്നും അവശ്യ സാധനങ്ങളുടെ വില കുതിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വിലക്കയറ്റത്തിൽ സർക്കാർ ഇടപെടുന്നില്ല. പിണറായി ബാബയും 20 കള്ളന്മാരുമാണ് കേരളം ഭരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
സർക്കാരിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും പൗരവിചാരണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമാധാനത്തോടെ ജീവിക്കാനാവുന്നില്ല. എസ്.എഫ്.ഐയുടെയും പൊലീസിന്റെയും ഗുണ്ടായിസം ഒരു വശത്ത്. കൊലപാതകങ്ങളും അക്രമങ്ങളും മറുവശത്ത്. നിയമസംവിധാനം തകർന്നു. മകൾക്കും കുടുംബത്തിനും വേണ്ടിയാണ് ഭരണം. എല്ലാ കൊള്ളയ്‌ക്കും മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു. രമേശ് ചെന്നിത്തല നിയമസഭയിൽ ഉന്നയിച്ച സ്‌പ്രിങ്ക്‌ളർ മുതൽ മണൽ കടത്ത് വരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണമില്ല. സ്വപ്നസുരേഷ് കടുത്ത ആരോപണമുന്നയിച്ചപ്പോഴും വിധേയനെപോലെ നിൽക്കുകയാണ് മുഖ്യമന്ത്രി. ഇന്ത്യയിൽ ഏതെങ്കിലും മുഖ്യമന്ത്രിമാർ ഇങ്ങനെ ആരോപണ വിധേയരായിട്ടുണ്ടോ. തോമസ് ഐസക്കിനോട് വലിയ ബഹുമാനമായിരുന്നു. അതിന് താൻ മാപ്പു ചോദിക്കുകയാണ്. കടകംപള്ളി സുരേന്ദ്രൻ പെങ്ങളേ, ഇങ്ങനെയൊക്കെ പറയാമോ എന്ന മട്ടിലാണ് സ്വപ്നയ്ക്ക് മുന്നിൽ നിന്നത്. മറ്റൊരാൾ കുടിച്ച് പാതി മയക്കത്തിൽ കിടക്കുന്നതും കണ്ടു. സരിത പറഞ്ഞ കള്ളക്കഥകൾ പോലെയല്ല, രേഖകൾ സഹിതമാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകൾ.
പിണറായിയുടെ ഏകാധിപത്യം പാർട്ടിയിൽ മതി. ജനങ്ങൾ അംഗീകരിക്കില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. പിണറായി സർക്കാരിനെതിരെ സമരത്തിന്റെ കൊടുങ്കാറ്റ് വരുമെന്നും സുധാകരൻ പറഞ്ഞു.
കെ.സുധാകരന്റെയും ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെയും നേതൃത്വത്തിൽ പാളയത്തു നിന്ന് സെക്രട്ടേറിയറ്രിന് മുന്നിലേക്ക് നടന്ന മാർച്ചിൽ തിരുവനന്തപുരം ജില്ലയിലെ 28 ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ അണിനിരന്നു. പാലോട് രവി അദ്ധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ട്രഷറർ വി.പ്രതാപചന്ദ്രൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണൻ, കെ.പി.ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ജി.സുബോധനൻ, ആനാട് ജയൻ തുടങ്ങിയവർ പങ്കെടുത്തു.
സർക്കാരിനെ പിരിച്ചുവിടാൻ
ഗവർണർ ആവശ്യപ്പെടണം
സ്വർണക്കടത്ത് കേസുമായി ബന്ധപെട്ട ആരോപണങ്ങളിൽ ഗവർണർ ഉറച്ചു നിൽക്കുന്നെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യണമെന്ന് കെ. സുധാകരൻ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ഉണ്ടെങ്കിൽ ഇടപെടുമെന്ന ഗവർണറുടെ നിലപാട് സ്വാഗതം ചെയ്യുന്നു.
കണ്ണൂർ വി.സി നിയമനത്തിൽ ഗവർണർ സർക്കാരിന്റെ സമ്മർദ്ദത്തിനു വഴങ്ങി. സർക്കാരുമായി ഗവർണർ തെറ്റിയപ്പോഴാണ് എല്ലാം പുറത്തുവരുന്നത്. ഗവർണറായാലും തെറ്റു ചെയ്യുമ്പോൾ എതിർക്കുകയും ശരി ചെയ്യുമ്പോൾ അനുകൂലിക്കുകയും ചെയ്യുന്നതാണ് യു.ഡി.എഫ് നിലപാട്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായമില്ല. കേരളത്തിലെ സാഹചര്യത്തിനനുസരിച്ചാണ് ഇവിടത്തെ നിലപാടെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയും ഗവർണറും കേരള
രാഷ്ട്രീയം മലീമസമാക്കി: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണറും കേരളരാഷ്ട്രീയം മലീമസമാക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിലക്കയറ്റവും തകർന്ന് തരിപ്പണമായ ക്രമസമാധാനനിലയും കൊലപാതകവും മയക്കുമരുന്ന് മാഫിയയും മറ്റും നിമിത്തം ജീവിതം ദുസ്സഹമായിരിക്കുമ്പോൾ രണ്ടുപേരും തമ്മിൽ തുടരുന്ന വാക്പോരും ചെളിവാരിയെറിയലും ആർക്ക് വേണ്ടിയാണ്? ഈ ചക്കളത്തിപ്പോരാട്ടമവസാനിപ്പിച്ച് കേരള ജനത നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണം.
ഗവർണറിപ്പോഴുയർത്തിയ പ്രശ്നങ്ങൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷനേതാവെന്ന നിലയിൽ താനും പ്രതിപക്ഷവുമുയർത്തിക്കൊണ്ടുവന്നപ്പോൾ ഒരക്ഷരമുരിയാടാൻ ഗവർണർ തയാറായില്ല. അന്നൊക്കെ നിയമസഭയിലെത്തി 'എന്റെ സർക്കാർ' എന്ന് പുളകം കൊള്ളുകയായിരുന്നു അദ്ദേഹം. അന്ന് പറയേണ്ടതും തിരുത്തേണ്ടതുമായ കൊള്ളകൾക്ക് കൂട്ടുനിന്നിട്ട് ഇപ്പോൾ വീമ്പു പറയുന്നതിൽ കാര്യമില്ല. ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കുമെന്ന് പറയുന്നത് ആരെ ഫൂളാക്കാനാണ്? ഇത്രയുമായിട്ടും ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ഒരു വാക്ക് പറയാൻ മുഖ്യമന്ത്രിക്കാകുന്നില്ല. നാളെ പറയുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട. പുറത്ത് പുലഭ്യം പറയുന്നെങ്കിലും ഇരുവരും തമ്മിൽ നല്ല ബന്ധമാണ്. കേരളം നേരിടുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുകയാണ് രണ്ട് പേരുടെയും ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |