SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.49 AM IST

ഗ്രൂപ്പുകളിക്ക് കർട്ടൻ വീണു

uefa

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായി

റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി,ചെൽസി,പാരീസ് എസ്.ജി വിജയത്തോടെ പ്രീ ക്വാർട്ടറിൽ

ബാഴ്സലോണ,അത്‌ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ പുറത്ത്

ലണ്ടൻ : കൊമ്പൻ ടീമുകളുടെ വമ്പൻ വിജയങ്ങളോടെ ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾക്ക് അവസാനമായി.

32 ടീമുകൾ മത്സരിച്ച പ്രാഥമിക റൗണ്ടിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും മുൻ ചാമ്പ്യന്മാരായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും ഇന്റർ മിലാനും ലിവർപൂളും മുൻഫൈനലിസ്റ്റ് പാരീസ് എസ്.ജിയും അടക്കമുള്ള 16 ടീമുകൾ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. മുൻ നിര സ്പാനിഷ് ക്ളബും പലകുറി കിരീടം നേടിയിട്ടുള്ളവരുമായ ബാഴ്സലോണ,സ്പെയ്നിൽ നിന്നുതന്നെയുള്ള അത്‌ലറ്റിക്കോ മാഡ്രിഡ്,സെവിയ്യ,മുൻ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് തുടങ്ങിയ പ്രമുഖർ നോക്കൗട്ടിൽ കടക്കാതെ കാലിടറിയ ടീമുകളിൽ പെടുന്നു.

ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ കെൽറ്റിക്കിനെ ഒന്നിനെതിരെ അഞ്ചുഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് റയൽ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ കടന്നത്.റയലിനായി ലൂക്കാ മൊഡ്രിച്ച്,റോഡ്രിഗോ എന്നിവർ ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ സ്കോർ ചെയ്തപ്പോൾ മാർക്കോ അസൻഷ്യോ, വിനീഷ്യസ് ജൂനിയർ,ഫെഡെറിക്കോ വൽവെർദേ എന്നിവർ രണ്ടാം പകുതിയിൽ വലകുലുക്കി. റയൽ അഞ്ചുഗോളുകളും അടിച്ചുകഴിഞ്ഞശേഷമാണ് ജോട്ടയിലൂടെ കെൽറ്റിക്ക് ഒരു ഗോളിന്റെ ആശ്വാസം കണ്ടെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് ഷാക്തർ ഡോണെസ്കിനെ തോൽപ്പിച്ച ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗ് രണ്ടാമന്മാരായി പ്രീ ക്വാർട്ടറിലെത്തി.

ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സ്പാനിഷ് കരുത്തരായ സെവിയ്യയെ 3-1ന് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ചാമ്പ്യൻ പട്ടത്തോടെ പ്രീ ക്വാർട്ടറിന്റെ പടവ് കയറിയത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 31-ാം മിനിട്ടിൽ റാഫ മിറിലൂടെ സെവിയ്യ ഗോൾ നേടി ഞെട്ടിച്ചെങ്കിലും രണ്ടാം പകുതിയിൽ മുഴങ്ങിയത് സിറ്റിയുടെ പൊട്ടിച്ചിരിയാണ്. 51-ാം മിനിട്ടിൽ റിക്കോ ലൂവിസ്,73-ാം മിനിട്ടിൽ യുവാൻ അൽവാരസ്,83-ാം മിനിട്ടിൽ റിയാദ് മഹ്റേസ് എന്നിവരിലൂടെ സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന മത്സരത്തിൽ കോപ്പൻഹേഗനോട് 1-1ന് സമനില വഴങ്ങിയ ബൊറൂഷ്യ ഡോർട്ട്മുണ്ടാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ.

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് ക്ളബ് യുവന്റസിനെ 2-1ന് കീഴടക്കിയെങ്കിലും രണ്ടാം സ്ഥാനക്കാരായാണ് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി നോക്കൗട്ടിലെത്തിയിരിക്കുന്നത്.അവസാന മത്സരത്തിൽ 6-1ന് ഇസ്രയേലി ക്ളബ് മക്കാബി ഹൈഫയെ മറികടന്ന പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയാണ് ഗോൾ ശരാശരി മികവിൽ ഗ്രൂപ്പിൽ ഒന്നാമത്. ആദ്യപകുതിയിൽ ഗോൺസാലോ റാമോസിലൂടെ മുന്നിലെത്തിയിരുന്ന ബെൻഫിക്കയെ 26-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഹൈഫ സമനിലയിൽ പിടിച്ചിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ ഒന്നിനുപിന്നാലെ ഒന്നായി അഞ്ചുഗോളുകൾകൂടി അടിച്ചുകയറ്റി ബെൻഫിക്ക ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും തട്ടിയെടുത്തു. പാരീസ് എസ്.ജി യുവന്റസിന്റെ തട്ടകത്തിൽ ചെന്നാണ് 2-1ന്റെ വിജയം നേടിയത്. 13-ാം മിനിട്ടിൽ കിലിയൻ എംബാപ്പെയിലൂടെ പാരീസാണ് ആദ്യം സ്കോർ ചെയ്തത്.39-ാം മിനിട്ടിൽ ലിയനാർഡോ ബൊന്നൂച്ചിയിലൂടെ യുവന്റസ് സമനില പിടിച്ചെങ്കിലും 69-ാം മിനിട്ടിലെ നൂനോ മെൻഡസിന്റെ ഗോൾ മെസിക്കും കൂട്ടർക്കും വിജയം നൽകി.

ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ ക്രൊയേഷ്യൻ ക്ളബ് ഡൈനാമോ സാഗ്രെബിനെ കീഴടക്കിയ ഇംഗ്ളീഷ് ക്ളബ് ഒന്നാമന്മാരായി പ്രീ ക്വാർട്ടറിലെത്തി. ചെൽസിയുടെ തട്ടകത്തിൽ നടന്ന പോരാട്ടത്തിന്റെ ഏഴാം മിനിട്ടിൽ ബ്രൂണോ പെറ്റ്കോവിച്ചിലൂടെ ഡൈനമോ മുന്നിലെത്തിയെങ്കിലും 18-ാം മിനിട്ടിലെ റഹിം സ്റ്റെർലിംഗിന്റെയും 30-ാം മിനിട്ടിലെ ഡെനിസ് സക്കറിയയുടെയും ഗോളുകൾ ചെൽസിക്ക് വിജയം നൽകി. മറ്റൊരു മത്സരത്തിൽ ആസ്ട്രിയൻ ക്ളബ് സാൽസ്ബർഗിനെ 4-0ത്തിന് കീഴടക്കി എ.സി മിലാനും നോക്കൗട്ടിലേക്ക് കാലെടുത്തുവച്ചു.മിലാന് വേണ്ടി ഒളിവർ ജിറൂദ് ഇരട്ട ഗോളുകൾ നേടിയപ്പോൾ റാഡെ ക്രൂനിച്ച്,ജൂനിയർ മെസിയാസ് എന്നിവർ ഓരോ ഗോൾ നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, UEFA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.