തിരുവനന്തപുരം: സുപ്രീംകോടതി നിയമനം റദ്ദാക്കിയ ഡോ. എം.എസ്. രാജശ്രീക്ക് പകരം സാങ്കേതിക സർവകലാശാല വി.സിയുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസാ തോമസിന് കൈമാറി ഗവർണർ ഉത്തരവിറക്കി. ചുമതല കൈമാറാൻ, ഗവർണർ ആവശ്യപ്പെട്ട ബാർട്ടൺഹിൽ, സി.ഇ.ടി എൻജിനീയറിംഗ് കോളേജുകളിലെ സീനിയർ പ്രൊഫസർമാരുടെ പട്ടിക സർക്കാർ കൈമാറാത്തതിനാൽ സ്വന്തം നിലയിലാണ് നിയമനം നടത്തിയത്. ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി എന്നിവർക്ക് ചുമതല നൽകണമെന്ന സർക്കാരിന്റെ ശുപാർശ ഗവർണർ തള്ളിയിരുന്നു.
തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് ബിടെക്കും എംടെക്കും നേടിയ സിസാ തോമസ്, ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്നാണ് പിഎച്ച്ഡി നേടിയത്. പ്രൊഫസറായി 7വർഷത്തെയും സീനിയർ ജോയിന്റ് ഡയറക്ടറായി 3വർഷത്തെയും ഡയറക്ടർ ഇൻ ചാർജ്ജായി 3മാസത്തെയും പരിചയമുണ്ട്. തിരുവനന്തപുരം മണ്ണന്തലയിലാണ് താമസം. വി.സി ഇല്ലാത്തതിനാൽ ബിരുദ സർട്ടിഫിക്കറ്റുകളടക്കം നൽകാനാവുമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |