ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൽ മനപൂർവം വൈകിച്ചെന്ന കോൺഗ്രസ് ആരോപണങ്ങൾ തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് വ്യക്തമാക്കി. മോർബിയിലെ പാലം ദുരന്തവും തുടർന്നുള്ള ദുഃഖാചരണവും കാരണമാണ് പ്രഖ്യാപനം വൈകിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു.
ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18 വരെയായതിനാൽ ഡിസംബർ എട്ടിന്റെ വോട്ടെണ്ണൽ ദിവസം കഴിഞ്ഞ് 72 ദിവസത്തെ ഇടവേളയുണ്ടെന്ന് കമ്മിഷണർ ചൂണ്ടിക്കാട്ടി. തീയതി പ്രഖ്യാപനവും വോട്ടെടുപ്പ് തീയതിയും തമ്മിൽ 28 ദിവസത്തെ ഇടവേളയാണ് വേണ്ടത്. ഇതു പ്രകാരം ബുധനാഴ്ച പ്രഖ്യാപനം നടത്തേണ്ടതായിരുന്നെങ്കിലും മോർബിദുരന്തത്തിന്റെ ദുഃഖാചരണം കണക്കിലെടുത്താണ് ഒരു ദിവസം വൈകിയതെന്നും രാജീവ് കുമാർ പറഞ്ഞു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തിൽ വൻ പ്രഖ്യാപനങ്ങൾ നടത്താൻ അവസരമൊരുക്കിയെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു. നവംബർ 12നുള്ള ഹിമാചൽ പ്രദേശ് വോട്ടെടുപ്പ് തീയതി ഒക്ടോബർ 14നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഡിസംബർ എട്ടിനാണ് ഇരു സംസ്ഥാനങ്ങളിലേയും വോട്ടെണ്ണൽ.
ഗുജറാത്തിൽ തീപാറും പോരാട്ടം
പഞ്ചാബിലേതുപോലെ അട്ടിമറി വിജയം പ്രതീക്ഷിച്ച് ആം ആദ്മി പാർട്ടി സജീവ സാന്നിദ്ധ്യമായി നിറഞ്ഞു നിൽക്കുമ്പോൾ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഇക്കുറി പോരാട്ടം തീപാറും. എന്നാൽ വിട്ടുകൊടുക്കില്ലെന്ന വാശിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നിൽ നിറുത്തി സർവവിധ തന്ത്രങ്ങളും പുറത്തെടുത്താകും ബി.ജെ.പിയുടെ പ്രചാരണം. കോൺഗ്രസിനാകട്ടെ ജീവന്മരണ പോരാട്ടവും. പാർട്ടി അദ്ധ്യക്ഷനായി മല്ലികാർജ്ജുന ഖാർഗെ എത്തിയശേഷം നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസിനും അദ്ദേഹത്തിനും ഏറെ നിർണായകം.
തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശം.
പ്രധാനമന്ത്രിയായി എട്ടു വർഷം മുൻപ് സംസ്ഥാനം വിട്ടെങ്കിലും
മോദിയുടെ സ്വാധീനത്തിന് കുറവില്ല.
പുതിയ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ അധികാരം പിടിക്കാൻ കോൺഗ്രസ് ശ്രമം.
കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ പടം അച്ചടിക്കണമെന്നത് അടക്കം എതിരാളികളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണ തന്ത്രങ്ങളുമായി ആംആദ്മി പാർട്ടി.
പ്രതിപക്ഷ പ്രതീക്ഷ
ബിൽക്കിസ് ബാനു കേസിൽ പ്രതികൾക്ക് സംസ്ഥാന സർക്കാർ ശിക്ഷാ ഇളവ് നൽകിയതിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ അതൃപ്തി
തുടർച്ചയായ ബി.ജെ.പി ഭരണം സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ സൃഷ്ടിച്ച അതൃപ്തി.
രണ്ടു ദശകമായിട്ടും ബി.ജെ.പിക്ക് വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാനായില്ല.
ഗ്രാമങ്ങളിൽ അടക്കം അടിസ്ഥാന വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ അഭാവം
രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്ക്
ബുള്ളറ്റ് പദ്ധതിക്കും മറ്റുമായി ഭൂമി ഏറ്റെടുക്കലിനെ ചൊല്ലിയുള്ള എതിർപ്പ്
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പഞ്ചാബിലേത് പോലെ ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച ശേഷമായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. എ.എ.പി ദേശീയ ജോയിന്റ് സെക്രട്ടറി ഇസുദാൻ ഗാധ്വിയും ഗുജറാത്ത് പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയും തമ്മിലാണ് പ്രധാന മത്സരം. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും പ്രഖ്യാപനം.
അതേസമയം തിരഞ്ഞെടുപ്പിൽ എ.എ.പിയുടെ വിജയം ഉറപ്പെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് കേജ്രിവാളിന്റെ പ്രഖ്യാപനം. നിലവിൽ തങ്ങൾ 182ൽ 90 മുതൽ 95 സീറ്റുകൾ വരെ നേടുമെന്നുറപ്പാണ്. ഇങ്ങനെ തുടർന്നാൽ 140 മുതൽ 150 സീറ്റുകൾ വരെ എ.എ.പി നേടുമെന്ന് പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. മോർബി ദുരന്തവും എ.എ.പി തിരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേജ്രിവാൾ അഞ്ച് ദിവസം ഗുജറാത്തിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |