പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: പരാതിക്കാരിയെ മർദ്ദിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നുമുള്ള കേസിൽ എൽദോസ് കുന്നിപ്പിള്ളി എം.എൽ.എയ്ക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി (ഏഴ്) മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ പൊലീസിന്റെ വീഴ്ചകളും ഒളിച്ചുകളികളും തുറന്നുകാട്ടി ജഡ്ജി പ്രസൂൻ മോഹനൻ രൂക്ഷ വിമർശനമുന്നയിച്ചു. യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ എം.എൽ.എയ്ക്ക് നേരത്തേ നൽകിയ മുൻകൂർ ജാമ്യം മറികടക്കാനാണ് വഞ്ചിയൂർ പൊലീസ് പരാതിക്കാരിയുടെ പുതിയ മൊഴി എടുത്ത് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസ് എടുക്കാൻ തീരുമാനിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി.
പരാതിക്കാരിയെ കാണാനില്ലെന്ന പുരുഷ സുഹൃത്തിന്റെ പരാതിയിലാണ് ആദ്യം വഞ്ചിയൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ പരാതിക്കാരി ഒക്ടോബർ 10ന് മൊഴി നൽകിയിരുന്നു. പരാതിക്കാരി നേരിട്ട് നൽകിയ പരാതിയിൽ കോവളം പൊലീസ് ഒക്ടോബർ 14നും മൊഴി എടുത്തിരുന്നു. ഈ രണ്ട് മൊഴികളിലും പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തി പരാതിക്കാരിയുടെ മൊഴി 28ന് പുതുതായി രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാക്കുറ്റം ചുമത്തി അഭിഭാഷകരെയടക്കം പ്രതിയാക്കുകയാണ് പൊലീസ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.
പൊലീസ് നടപടി സംശയം ഉണ്ടാക്കുന്നതാണ്. അവസാനം പരാതിക്കാരി നൽകിയ മൊഴിയിൽ പറയുന്ന കാര്യങ്ങളുടെ യഥാർത്ഥ വസ്തുത പൊലീസ് കണ്ടെത്തിയില്ല. കോവളം പൊലീസിന് നൽകിയ പരാതി പിൻവലിപ്പിക്കാൻ അഭിഭാഷകനായ കുറ്റിയാനി സുധീറിന്റെ ഓഫീസിൽ വച്ച് മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമായിരുന്നു പുതിയ മൊഴി.
അഭിഭാഷകർക്കെതിരെ ആവശ്യമെങ്കിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കാമെന്ന ജില്ലാ ഗവ. പ്ലീഡർ വെമ്പായം എ.എ.ഹക്കീമിന്റെ നിയമോപദേശം മറികടന്നാണ് ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. പൊലീസിന്റെ തിടുക്കത്തിലുള്ള പ്രവൃത്തികൾ സംശയാസ്പദമെന്നും കോടതി വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |