ഇന്ത്യയുടെ ആദ്യ അതിർത്തി നിരീക്ഷണ ഉപഗ്രഹം തിരിച്ചുവിളിക്കുന്ന സാങ്കേതികവിദ്യയിലും 'ഇസ്രോ"യ്ക്ക് മേന്മ
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ 'ചാര" ഉപഗ്രഹമായ റിസാറ്റ്-2 പതിമ്മൂന്നര വർഷത്തെ സേവനത്തിന് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിച്ച് നശിപ്പിച്ചു. ബഹിരാകാശം മലിനമാക്കാതെ ഉപഗ്രഹങ്ങൾ തിരിച്ചുവിളിച്ച് നശിപ്പിച്ചതിലൂടെ ഐ.എസ്.ആർ.ഒ തെളിയിച്ചത് മികച്ച സാങ്കേതിക മേന്മ
അതിർത്തിയിലെ ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിന് ഇന്ത്യ ആദ്യമായി വിക്ഷേപിച്ചതാണ് റിസാറ്റ്-2 ഉപഗ്രഹം.
മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രദേശത്ത് ഒക്ടോബർ 30ന്, ജക്കാർത്തയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലാണ് റിസാറ്റ്-2 തിരിച്ചെത്തിയത്. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഭൂരിഭാഗവും കത്തിയമർന്നു. അവശേഷിച്ച ഭാഗങ്ങൾ സമുദ്രത്തിൽ വീണു.
പകലും രാത്രിയും എല്ലാ കാലാവസ്ഥയിലും നിരീക്ഷണം സാദ്ധ്യമായിരുന്ന റിസാറ്റ്-2 ന്റെ പ്രധാന സെൻസർ ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ എക്സ് ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാറായിരുന്നു. 2008ലെ മുംബയ് ഭീകരാക്രമണത്തെത്തുടർന്ന് 2009 ഏപ്രിൽ 20ന് പി.എസ്.എൽ.വി സി-12 റോക്കറ്റ് ഉപയോഗിച്ചാണ് റിസാറ്റ്-2 വിക്ഷേപിച്ചത്. റിസാറ്റ്-1 ഉപഗ്രഹത്തിനായി തദ്ദേശീയമായി വികസിപ്പിച്ച സി ബാൻഡ് വൈകിയതിനെത്തുടർന്ന് അതിവേഗത്തിലാണ് റിസാറ്റ്-2 വിക്ഷേപിച്ചത്. കടലിൽ ശത്രുക്കളുടെ കപ്പലുകൾ ട്രാക്ക് ചെയ്യാനും ഉപയോഗിച്ചിരുന്നു.
വിക്ഷേപിക്കുമ്പോൾ 30 കിലോ ഇന്ധനമാണ് ഉപഗ്രഹത്തിൽ ഉണ്ടായിരുന്നത്. 'ഇസ്രോ"യിലെ സ്‌പേസ്‌ക്രാഫ്റ്റ് ഓപ്പറേഷൻസ് ടീമിന്റെ കൃത്യമായ അറ്റകുറ്റപ്പണിയിലൂടെയും ഇന്ധനത്തിന്റെ സൂക്ഷ്മതയോടെയുള്ള ഉപയോഗത്തിലൂടെയുമാണ് 13 വർഷത്തിലേറെ രാജ്യത്തിന്റെ പ്രതിരോധത്തിന് ഏറെ ഉപയോഗപ്രദമായ ഡേറ്റ റിസാറ്റ്-2 നൽകിയത്. ഇന്ധനം തീർന്നതോടെയാണ് തിരിച്ചുവിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |