കാട്ടാക്കട: കുടുംബപ്രശ്‌നത്തെ ചൊല്ലിയുള്ള ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സ്റ്റേഷനിലെത്താത്തതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തി മർദ്ദിക്കുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതായി പരാതി. കുറ്റിച്ചൽ നാറാണത്ത് വയലരികത്ത് വീട്ടിൽ അയ്യപ്പൻ പിള്ളയാണ് ഡിവൈ.എസ്. പി ക്കും പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്കും പരാതി നൽകുന്നത്. വ്യാഴാഴ്ച രാത്രി 7.30 ഓടെ നെയ്യാർ ഡാം പൊലീസ് ഇയാളെ വീട്ടിലെത്തി മർദ്ദിക്കുകയും പിടിച്ചു കൊണ്ട് പോകുകയും ചെയ്‌തെന്നാണ് പരാതി.
നെയ്യാർഡാം പൊലീസിൽ അയ്യപ്പൻപിള്ളയ്ക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇതേസമയം ബ്ലോക്ക് പഞ്ചായത്തംഗം സുനിൽകുമാർ അയ്യപ്പൻപിള്ളയെ സ്റ്റേഷനിൽ എത്തിക്കാമെന്ന് എസ്.ഐയെ അറിയിച്ചു. ഇതിനിടയിലാണ് നെയ്യാർ ഡാം സ്റ്റേഷനിൽ നിന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അയ്യപ്പൻപിള്ളയുടെ വീട്ടിൽ എത്തുകയും 98 വയസായ മാതാവിന്റെ മുന്നിലിട്ട് മർദ്ദിക്കുകയും സ്റ്റേഷൻ കൊണ്ടു പോകുകയും ചെയ്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കഴുത്ത് തിരിക്കാൻ പറ്റാതാകുകയും ശരീരമാസകലം വേദന അനുഭവപ്പെടുകയും ചെയ്ത അയ്യപ്പൻപിള്ള ആര്യനാട് ആശുപത്രിയിൽ ചികിത്സ തേടി.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നെയ്യാർ ഡാം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |