SignIn
Kerala Kaumudi Online
Friday, 26 April 2024 9.03 PM IST

കുത്തഴിഞ്ഞ് സാങ്കേതിക സർവകലാശാല

ciza

തിരുവനന്തപുരം: ആറു മാസമായി പരീക്ഷാ ഫലമില്ല. മൂവായിരം രൂപ നൽകി ഫാസ്റ്റ്ട്രാക്കായി അപേക്ഷിച്ചിട്ടും ബിരുദ സർട്ടിഫിക്കറ്റില്ല. ബിരുദ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ വിദേശത്തെ ജോലി പോവുന്ന സ്ഥിതി.

സാങ്കേതിക സർവകലാശാലാ വി.സിയുടെ താത്കാലിക ചുമതല ഗവർണർ കൈമാറിയതിനു പിന്നാലെ, പ്രൊഫ. സിസാ തോമസിന് ലഭിച്ച നൂറുകണക്കിന് ഇ-മെയിലുകളിലും ഫോൺ വിളികളിലും പരാതി പ്രളയമാണ്. ഏറെക്കാലമായി കുത്തഴിഞ്ഞ നിലയിലാണ് സാങ്കേതിക സർവകലാശാല. അവസാന സെമസ്റ്ററാവുമ്പോഴേ സമർത്ഥരായ വിദ്യാർത്ഥികൾക്ക് കാമ്പസ് സെലക്ഷൻ ലഭിക്കാറുണ്ട്. കോഴ്സ് തീർന്ന് ഒരു വർഷമായിട്ടും ബിരുദ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ഇവരെല്ലാം പിരിച്ചുവിടൽ ഭീഷണിയിലാണ്.

ആറു മാസത്തിലേറെ വൈകിപ്പോയ പരീക്ഷാഫലങ്ങളും പുനർമൂല്യനിർണയ ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിനും, അപേക്ഷിച്ച് മാസങ്ങളായി കാത്തിരിക്കുന്നവർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകുന്നതിനുമാണ് മുൻഗണനയെന്ന് ഇന്നലെ വി.സിയായി ചുമതലയേറ്റ പ്രൊഫ.സിസാ തോമസ് 'കേരളകൗമുദി"യോട് പറഞ്ഞു. കുട്ടികളുടെ ഭാവി കൊണ്ട് പന്താടാനാവില്ല. പരീക്ഷാഫലം ഇനിയെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കിൽ ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉന്നതപഠനത്തിന് ചേരാനാവില്ല. അവരുടെ ഒരു വർഷം നഷ്ടപ്പെടുത്തുന്നത് ദ്രോഹമാണ്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഇഴഞ്ഞാൽ വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവും. ഗൾഫിലടക്കം ജോലി ലഭിച്ചവർക്ക് ഉടനടി ബിരുദ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടിയുണ്ടാവുമെന്നും വി.സി പറഞ്ഞു.

ജോലിക്കും ഉപരിപഠനത്തിനും അത്യാവശ്യമായി ബിരുദസർട്ടിഫിക്കറ്റ് വേണ്ടവർക്ക് മൂവായിരം രൂപ മുടക്കി ഫാസ്റ്റ്‌ട്രാക്ക് അപേക്ഷ നൽകാമായിരുന്നു. ദിവസങ്ങൾക്കകം സർട്ടിഫിക്കറ്റുകൾ ലഭ്യമാവും. എന്നാൽ വി.സിയായിരുന്ന ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയുള്ള ഉത്തരവിനു പിന്നാലെ, ഫാസ്റ്റ്ട്രാക്ക് അപേക്ഷ സ്വീകരിക്കുന്നത് നിറുത്തി. ബിരുദ സർട്ടിഫിക്കറ്റിനുള്ള നൂറുകണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അപേക്ഷകളുടെ വിവരങ്ങൾ വി.സി ആവശ്യപ്പെട്ടെങ്കിലും, പരീക്ഷാ കൺട്രോളർ സർവകലാശാലയിലുണ്ടായിരുന്നില്ല. സെക്ഷനിൽ നിന്ന് ആരെങ്കിലുമെത്തി വിശദീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ജീവനക്കാർ നിസഹകരിച്ചു. ഡിജിറ്റൽ സർവകലാശാലാ വി.സി സജി ഗോപിനാഥ്, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി എന്നിവർക്ക് വി.സിയുടെ ചുമതല നൽകണമെന്ന സർക്കാരിന്റെ രണ്ട് ശുപാർശകൾ തള്ളിയാണ് സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ പ്രൊഫ. സിസാ തോമസിന് ഗവർണർ വി.സിയുടെ ചുമതല നൽകിയത്.

''വിസിയുടെ ചുമതല വഹിക്കുന്നിടത്തോളം വിദ്യാർത്ഥികൾക്കുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യും""

-പ്രൊഫ. സിസാ തോമസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TECHNICAL UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.