വയലിലെ കത്തിക്കലിനെ ചൊല്ലി വാക്ക്‌പോര്
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ ഇന്നുമുതൽ പ്രൈമറി ക്ളാസുകളിൽ അവധി നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ചാം ക്ളാസിന് താഴെയുള്ള കുട്ടികൾക്ക് പുറത്തുള്ള പരിപാടികളും വിലക്കി. മലിനീകരണം രൂക്ഷമായി തുടർന്നാൽ ഒറ്റ - ഇരട്ട നമ്പർ വാഹന നിയന്ത്രണവും നടപ്പാക്കും.
ഡൽഹി, പഞ്ചാബ്, യു.പി, ഹരിയാന, രാജസ്ഥാനടക്കമുള്ള വടക്കേ ഇന്ത്യയാകെ മലിനീകരണത്തിൽ വീർപ്പുമുട്ടുകയാണ്. അയൽ സംസ്ഥാനങ്ങളിലെ ഡീസൽ കാറുകൾക്കും വലുതും ചെറുതുമായ ചരക്കു വാഹനങ്ങൾക്കും ഡൽഹിയിൽ നിരോധനമേർപ്പെടുത്തി. വ്യവസായ മേഖലയ്‌ക്കും റോഡ്, മേൽപ്പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. മലിനമായ വായു ശ്വസിച്ച് ആളുകൾക്ക് ശ്വാസകോശ അസുഖങ്ങളും കണ്ണെരിച്ചിലും പരക്കെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡൽഹിയിൽ വിവിധ ഇടങ്ങളിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക അപകടകരമായ 400 പോയിന്റിന് മുകളിലാണ്.
വയ്‌ക്കോൽ കത്തിക്കലിൽ രാഷ്ട്രീയ വിവാദം
ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മുഖ്യകാരണം (38 ശതമാനം) പഞ്ചാബിലെ കർഷകർ വയലുകളിൽ വയ്‌ക്കോൽ കത്തിക്കുന്നത് മൂലമാണെന്ന കണ്ടെത്തൽ രാഷ്‌ട്രീയ പോരിനും വഴി തെളിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ കത്തിക്കൽ ഏഴു ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇതുവരെ 3434 കത്തിക്കലുകൾ റിപ്പോർട്ടു ചെയ്‌തു. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്ന ആംആദ്‌മി പാർട്ടിക്ക് കർഷകരെ ബോധവത്‌കരിക്കാനായില്ലെന്ന് ബി.ജെ.പി ആരോപിച്ചു. വയ്‌ക്കോൽ കത്തിക്കുന്നത് തടയാൻ കഴിഞ്ഞില്ലെന്ന് സമ്മതിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പഞ്ചാബിൽ ആറുമാസം മുൻപ് മാത്രം അധികാരമേറ്റ ആപ്പ് സർക്കാരിന് പരിമിതിയുണ്ടായിരുന്നെന്നും പറഞ്ഞു. അടുത്ത വർഷം വയ്‌ക്കോൽ കത്തിക്കൽ പൂർണമായി നിയന്ത്രിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ഡൽഹിയിലെ പത്രസമ്മേളനത്തിൽ കെജ്‌രിവാളിനൊപ്പം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്സിംഗ് മാനുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |