മോസ്കോ : യുക്രെയിനിലെ ഖേഴ്സണിലെ സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് സാധാരണക്കാർ ഉടൻ ഒഴിഞ്ഞു പോകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സെപ്റ്റംബറിൽ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേർത്തെന്ന് പുട്ടിൻ പ്രഖ്യാപിച്ച നാല് പ്രവിശ്യകളിൽ ഒന്നാണ് ഖേഴ്സൺ.
ഖേഴ്സണിലെ സാധാരണക്കാർ ദുരിതമനുഭവിക്കാൻ പാടില്ലെന്നും അവരെ പ്രദേശത്ത് നിന്ന് മാറ്റണമെന്നും ഇന്നലെ റഷ്യൻ അനുകൂല വിമതരുമായി നടത്തിയ ചർച്ചയ്ക്കിടെ പുട്ടിൻ നിർദ്ദേശിച്ചു. ഖേഴ്സണിൽ യുക്രെയിൻ തിരിച്ചടി ആരംഭിച്ച പശ്ചാത്തലത്തിൽ ശക്തമായ ആക്രമണത്തിനുള്ള നീക്കത്തിലാണ് റഷ്യ.
പുട്ടിന്റെ നിർദ്ദേശത്തിന് പിന്നാലെ ഖേഴ്സണിൽ പ്രാദേശിക ഭരണകൂടം ഇന്നലെ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. അതേ സമയം, യുക്രെയിന്റെ തലസ്ഥാനമായ കീവിൽ 450,000 വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണെന്ന് മേയർ വിറ്റാലി ക്ലിറ്റ്‌ഷെൻകോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |