ന്യൂഡൽഹി:ഇ.പി.എഫ് പെൻഷന് 15,000 രൂപ ശമ്പള പരിധി ഏർപ്പെടുത്തിയ 2014ലെ ഭേദഗതി സുപ്രീംകോടതി ശരിവച്ചതോടെ പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് വഴിയൊരുങ്ങി.
2014ന് ശേഷം സർവീസിലുള്ളവർക്ക് ഉയർന്ന ശമ്പളത്തിന് ആനുപാതികമായ വിഹിതം അടച്ച് പെൻഷൻ വാങ്ങാൻ അനുവദിച്ചെങ്കിലും പുതുതായി ജോലിക്ക് ചേരുന്ന, 15,000 രൂപയ്‌ക്ക് മുകളിൽ ശമ്പളമുള്ളവർക്ക് ആനുകൂല്യം ലഭിക്കില്ല. ഇവർക്കായാണ് പുതിയ പദ്ധതി.
2014ലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പുതിയ പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ടുവരുമെന്ന് എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഭേദഗതി സുപ്രീംകോടതി ശരിവച്ചതോടെ പുതിയ പദ്ധതി കേന്ദ്ര സർക്കാർ വേഗത്തിലാക്കും.
15,000 രൂപയിൽ കൂടുതലുള്ള ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ ലഭിക്കാൻ തൊഴിലുടമയുമായി ചേർന്ന് ഒാപ്‌ഷൻ നൽകണം. കോടതി വിധി പ്രകാരമുള്ള ഇ.പി.എഫ്.ഒ വിജ്ഞാപനം വന്ന ശേഷമാണ് ഒാപ്‌ഷൻ നൽകേണ്ടത്.
അതേസമയം, ഉയർന്ന ശമ്പളത്തിന് ആനുപാതികമായ പെൻഷന് അപേക്ഷിച്ചവരിൽ നിന്ന് കേന്ദ്ര സർക്കാർ വിഹിതമായ 1.16 % (15,000 രൂപയ്‌ക്ക് മുകളിലുള്ള തുകയുടെ 1.16 %) ഈടാക്കരുതെന്ന് വിധിച്ച സുപ്രീംകോടതി, ഉത്തരവിലെ ആ ഭാഗം ആറുമാസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താനും നിയമം കൊണ്ടുവരാനുമാണ് കേന്ദ്രത്തോട് നിർദ്ദേശിച്ചിരിക്കുന്നത്. ആറുമാസം വരെ ഇപ്പോഴുള്ള വിഹിതം തുടരാനും വിധിയിലുണ്ട്.
60 മാസത്തെ ശമ്പളം വച്ച് പെൻഷൻ
കേന്ദ്ര ഭേദഗതി അംഗീകരിച്ചതോടെ വിരമിക്കുന്നതിന് മുൻപുള്ള 60 മാസത്തെ ( അഞ്ചു വർഷം) ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കിയാവും പെൻഷൻ നിശ്ചയിക്കുക. ഈ ശരാശരിയെ സർവീസ് കാലയളവുകൊണ്ട് ഗുണിച്ച് 70കൊണ്ട് ഹരിക്കുന്ന ഫോർമുലയിലാണ് പെൻഷൻ കണക്കാക്കുക. നേരത്തേ 12 മാസത്തെ ശരാശരി വച്ചാണ് കണക്കുകൂട്ടിയിരുന്നത്. ഇത് 60 മാസ ശരാശരി ആകുമ്പോൾ പെൻഷൻ 10 ശതമാനം കുറയും.
കൂടുതൽ വേതനം വാങ്ങുന്നത് വിരമിക്കുന്നതിന് തൊട്ടു മുൻപുള്ള മാസങ്ങളിൽ ആയതിനാൽ 12 മാസ ശമ്പളത്തിന്റെ ശരാശരി ജീവനക്കാർക്ക് ഗുണമായിരുന്നു. 60 മാസ ശമ്പളത്തിന്റെ ശരാശരി എടുക്കുമ്പോൾ അഞ്ചു വർഷത്തെ കുറഞ്ഞ ശമ്പളവും കണക്കാക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |