തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴെ സാക്ഷരതാ മിഷന്റെ ഭാഗമായ പ്രേരക്മാരെ വകുപ്പ് മാറ്റി തദ്ദേശവകുപ്പിലാക്കിയതോടെ മൂന്നുമാസമായി ശമ്പളം മുടങ്ങി കഷ്ടപ്പാടിന്റെ പാഠങ്ങൾ പഠിക്കുകയാണവർ. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രേരക്മാരുടെ ശമ്പളം കൂട്ടി പുനർവിന്യസിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. സേവന, വേതന വ്യവസ്ഥയിൽ തീരുമാനമെടുക്കാൻ സമയവും തദ്ദേശവകുപ്പിന് മൂന്നു മാസത്തെ സമയവും നൽകി. ആ ഫയൽ പക്ഷേ, ധനവകുപ്പിൽ ഉറക്കത്തിലാണ്. ശമ്പളത്തിനുള്ള തുക തദ്ദേശവകുപ്പ് സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ഇതോടെ 1800ഓളം ജീവനക്കാരാണ് ദുരിതമനുഭവിക്കുന്നത്. തീരുമാനമായില്ലെങ്കിൽ അടുത്തയാഴ്ച സമരം ചെയ്യുമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ) ജനറൽ സെക്രട്ടറി ഇൻ ചാർജ് എ.എ. സന്തോഷ് പറഞ്ഞു.
ജോലിയേറെ
കേരളം സമ്പൂർണ സാക്ഷരരായതിന് പിന്നിൽ പ്രേരക്മാരുടെ പങ്ക് ചെറുതല്ല. എന്നാൽ 3000 മുതൽ 6000 വരെയുള്ള തുച്ചശമ്പളമാണുള്ളത്. 2017ൽ ശമ്പളം പുതുക്കിയെങ്കിലും മൂന്നുമാസമാണ് ആ തുക ലഭിച്ചത്. പിന്നീട് പഴയ ശമ്പളം തന്നെയാണ് ബഹുഭൂരിപക്ഷത്തിനും കിട്ടിയത്. കഴിഞ്ഞ ജൂലായ് വരെയുള്ള ശമ്പളം (ഗ്രാന്റ്) സാക്ഷരതാ മിഷൻ വഴി പ്രേരക്മാർക്ക് നൽകി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രവർത്തനങ്ങൾ നടത്തേണ്ടതും ഇവരാണ്.
ഉത്തരവാദിത്തങ്ങളേറെ
സംസ്ഥാന സർക്കാരിനു കീഴിലെ ലിറ്ററസി പ്രോഗ്രാമിൽ
1.പഞ്ചായത്ത്- വാർഡ് തല സംഘാടക സമിതികൾ വിളിച്ചു ചേർക്കുക
2.റിസോഴ്സ് പേഴ്സണിനെ കണ്ടെത്തുക,
3.സർവേ നടത്തുക,
4.ഇൻസ്ട്രക്ടറെ കണ്ടെത്തുക,
5.പഠനകേന്ദ്രങ്ങൾ ഒരുക്കുക
പുതുക്കിയ ശമ്പളം
15,000- വികസന വിദ്യാകേന്ദ്രം പ്രേരക്മാർക്ക്
12,000- തുടർ വിദ്യാകേന്ദ്രം പ്രേരക്മാർക്ക്
10,500- തുടർ വിദ്യാകേന്ദ്രം അസിസ്റ്റന്റ് പ്രേരക്മാർക്ക്
കഷ്ടപ്പെടാൻ പ്രേരക്, ശമ്പളം ഓഫീസർമാർക്ക്
സാക്ഷരതാ മിഷനിലെ താത്കാലിക ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർമാർക്കും അസിസ്റ്റന്റ് പ്രോജക്ട് കോഓർഡിനേറ്റർമാർക്കും 35,000ന് മുകളിൽ ശമ്പളമുള്ളപ്പോഴാണ് പ്രേരക്‌മാരോടുള്ള അവഗണന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |