പാലക്കാട്: ആർ.എസ്.എസ് നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സി.എ. റൗഫുമായി എൻ.ഐ.എ തെളിവെടുപ്പ് നടത്തി. പാലക്കാട് ജില്ല ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുത്തത്. സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ പാലക്കാട് ജില്ല ആശുപത്രി പരിസരത്ത് റൗഫ് അടക്കമുള്ള നേതാക്കളുടെ അറിവോടെ തിരിച്ചടി നൽകാൻ ഗൂഢാലോചന നടത്തി എന്നു പൊലീസും കണ്ടെത്തിയിരുന്നു. കൊല്ലേണ്ട ആർ.എസ്.എസ് നേതാക്കളുടെ പട്ടികയും ഇവർ തയ്യാറാക്കി.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് കാരണങ്ങളായവയിൽ ശ്രീനിവാസൻ കൊലക്കേസും ഉൾപ്പട്ടിരുന്നു. ഇതിനു പിന്നാലെയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. രാവിലെ 9.45 ഓടെ റൗഫുമായി എൻ.ഐ.എ സംഘം പാലക്കാട് എസ്.പി ഓഫീസിൽ എത്തി. തൊട്ടുപിന്നലെ ശ്രീനിവാസൻ കൊലക്കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി എം.അനിൽകുമാറുമെത്തി. അരമണിക്കൂറോളം എസ്.പി ഓഫീസിൽ ചെലവഴിച്ചശേഷമാണ് ഇവർ പാലക്കാട് ജില്ല ആശുപത്രിയിലേക്കു തിരിച്ചത്.
പാലക്കാട് ജില്ല ആശുപത്രി മോർച്ചറി പരിസരത്തായിരുന്നു ആദ്യ തെളിവെടുപ്പ്. റൗഫിനെ വണ്ടിയിൽ നിന്ന് ഇറക്കിയില്ല. ഉദ്യോഗസ്ഥർ മോർച്ചറി പരിസരം, ചില വീടുകൾ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ വിദേശ ഫണ്ട് വരവ്, സമര പരിപാടികൾ, വിവിധ കേസിലെ പ്രതികൾക്കുള്ള നിയമസഹായം എന്നിവ കൈകാര്യം ചെയ്തിരുന്നത് റൗഫ് ആയിരുന്നു. ഒക്ടോബർ 28ന് പുലർച്ചെയാണ് റൗഫിനെ പട്ടാമ്പിയിലെ വീടു വളഞ്ഞ് എൻ.ഐ.എ കസ്റ്റഡിയിൽ എടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |