തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കുന്നതടക്കം സുപ്രധാന നിയമനിർമാണങ്ങൾക്കായി ഡിസംബർ അഞ്ച് മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാൻ കൂടിയാലോചനകളാരംഭിച്ചു. സമ്മേളനം 15ന് പിരിയാതെ താൽക്കാലികമായി നിറുത്തിവച്ചശേഷം ക്രിസ്മസിന് ശേഷം വീണ്ടും ചേർന്ന് ജനുവരി വരെ തുടരാനാണ് ആലോചന. ഇടഞ്ഞു നിൽക്കുന്ന ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കാനാണിത്. ജനുവരിയിൽ പിരിഞ്ഞാലും ബഡ്ജറ്റവതരണത്തിനായി ഫെബ്രുവരിയിൽ സഭ ചേരേണ്ടിവരും.
പുതിയ വർഷത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങണമെന്നാണ് ചട്ടം. തലേവർഷം ആരംഭിച്ച സമ്മേളനം പുതിയ വർഷത്തിലും തുടർന്നാൽ ഇതൊഴിവാക്കാം.
1990ൽ നായനാർ സർക്കാരുമായി ഇടഞ്ഞ ഗവർണർ രാം ദുലാരി സിൻഹയെ ഒഴിവാക്കാൻ ഇതേതന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബർ 17ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു. ഫെബ്രുവരിയിൽ രാംദുലാരി സിൻഹ മാറിപ്പോയതോടെ പുതിയ ഗവർണർ വന്നശേഷം നയപ്രഖ്യാപനം അവതരിപ്പിക്കുകയും ചെയ്തു.
കേരള, കാലിക്കറ്റ് സർവകലാശാലാ സെനറ്റുകളിലേക്ക് സർക്കാർ നോമിനികളെ തഴഞ്ഞ് ഗവർണർ ചിലരെ നിയമിച്ചതിന്റെ പേരിലാണ് സർക്കാരും ഗവർണറും അന്ന് കൊമ്പുകോർത്തത്. 1989 ഫെബ്രുവരി രണ്ടിന് ഗവർണർക്കെതിരെ സഭ പ്രമേയവും പാസാക്കി. ഗവർണർക്കെതിരെ പ്രമേയം പാസാക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തപ്പോൾ ചാൻസലർക്കെതിരെയാണ് പ്രമേയമെന്നായിരുന്നു സർക്കാർ വിശദീകരണം. 1969 മാർച്ച് 18ന് പശ്ചിമബംഗാൾ ഗവർണർക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ ചരിത്രമുണ്ട്. ബംഗാൾ സഭയിൽ നയപ്രഖ്യാപനത്തിൽ ചില ഭാഗങ്ങൾ ഗവർണർ അന്ന് വിട്ടുകളഞ്ഞത് ജനാധിപത്യവിരുദ്ധമെന്ന് കാട്ടിയാണ് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളസഭയിൽ പ്രമേയം കൊണ്ടുവന്നത്. സർക്കാരിനോട് ഇടഞ്ഞുനിൽക്കുന്ന ഇപ്പോഴത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സഭ പ്രമേയം പാസാക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. കഴിഞ്ഞ സഭയിൽ പൗരത്വഭേദഗതി വിഷയത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല പ്രമേയനോട്ടീസ് നൽകിയെങ്കിലും സർക്കാർ അത് തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |