SignIn
Kerala Kaumudi Online
Saturday, 27 April 2024 10.26 AM IST

പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കാൻ വിശദ പദ്ധതി രേഖ തയ്യാറാക്കും

മലപ്പുറം: ചരക്ക്, യാത്രാ ഗതാഗത സൗകര്യങ്ങൾക്ക് ഊന്നലേകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനാവശ്യമായ പദ്ധതി തയ്യാറാക്കാൻ പി.നന്ദകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന ഫിഷറീസ്, പോർട്ട്, ഹാർബർ വകുപ്പ് മേധാവികളുടെ യോഗത്തിൽ തീരുമാനമായി.

ഈ മാസം അവസാനത്തോടെ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ യോഗം പൊന്നാനിയിൽ ചേരും. പദ്ധതിയുടെ ഭാഗമായുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കാൻ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. വിവിധോദ്ദേശ്യ പദ്ധതിയെന്ന നിലയിലാണ് പൊന്നാനി ഹാർബർ കേന്ദ്രീകരിച്ച് ഇവ നടപ്പിലാക്കുക. 200 മീറ്റർ നീളത്തിൽ ചരക്ക് കപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടുന്ന തരത്തിലുള്ള ഡി.പി.ആർ ആണ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുന്നത്. നേരത്തെ നടത്തിയ ഹൈഡ്രോഗ്രാഫിക് സർവേയിൽ കപ്പലടുപ്പിക്കുന്നതിന് പൊന്നാനി തുറമുഖം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെലവ് വഹിക്കുന്ന തരത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക. നിലവിൽ പൊന്നാനി അഴിമുഖത്ത് ചിലയിടങ്ങളിൽ ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ്ങ് നടത്തി 10 മീറ്ററോളം ആഴം വർദ്ധിപ്പിക്കാനാണ് തീരുമാനം. തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം ഉൾപ്പടെ ഏറ്റെടുത്ത് കപ്പലുകൾ അടുപ്പിക്കുന്നതിനാവശ്യമായ വലിയ വാർഫുൾപ്പെടെ നിർമ്മിക്കും. ടൂറിസം രംഗത്തിന് ഊന്നൽ നൽകിയുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.ഡി.പി.ആറിന് അംഗീകാരം ലഭിച്ചാൽ വാർഫ് നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പി.നന്ദകുമാർ എം.എൽ.എയ്ക്ക് പുറമെ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വിനി പ്രതാപ്, ഹാർബർ എക്സിക്യുട്ടീവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കൺസർവേറ്റർ പ്രസാദ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രാജീവ്, ഹാർബർ എ.ഇ. ജോസഫ്, എ.എക്‌സ്.ഇ ഭാവന, നഗരസഭ സെക്രട്ടറി സജിറൂൺ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, പി.ഡബ്ള്യു.ഡി. ബിൽഡിംഗ് എ.ഇ. ഷംസു, ചമ്രവട്ടം ഇറിഗേഷൻ എ.എക്സ്.ഇ ദിലീപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സാദ്ധ്യതകളേറെ

ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാൽ യാത്രാ ഗതാഗതത്തിന് പുറമെ ചരക്ക് ഗതാഗതത്തിനും സാദ്ധ്യതകൾ ഏറെയെന്നാണ് നിഗമനം.

കോയമ്പത്തൂരിലേക്കുൾപ്പെടെ വാണിജ്യ സാധനങ്ങൾ കയറ്റിയയക്കാനുള്ള സാദ്ധ്യതയും വർദ്ധിക്കും.

പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാൽ കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായാൽ മലബാറിലെ കപ്പൽ ഗതാഗതത്തിന്റെ പ്രധാന കവാടമായി പൊന്നാനി മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, PONNANI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.