പറവൂർ: തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന്യഭ്യർത്ഥിച്ച് ഒന്നര മണിക്കൂർ തന്നെ വന്നു കണ്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി .ഡി. സതീശൻ പിന്നീട് സമുദായത്തെ തള്ളിപ്പറഞ്ഞതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പറവൂർ താലൂക്ക് യൂണിയൻ കരയോഗത്തിൽ നടന്ന പ്രവർത്തകയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയിച്ച ശേഷം സതീശൻ ആദ്യം പറഞ്ഞത് താൻ ഒരു സമുദായ നേതാവിന്റേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നാണ്. സതീശന്റെ ഭാവിക്ക് വേണ്ടിയെങ്കിലും ഈ നിലപാട് തിരുത്തണം. സ്വന്തം സമുദായത്തെ സ്നേഹിച്ചില്ലെങ്കിൽ ഏതു പദവിയിലിരുന്നാലും ,ആരായാലും രക്ഷപ്പെടില്ല.എൻ.എസ്.എസ് ആരെയും ഉപദ്രവിക്കാൻ പോകുന്നില്ല. ഏതെങ്കിലും ഗവൺമെന്റിനോടോ, രാഷ്ട്രീയ പാർട്ടിയോടോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് പറയാനുള്ള അവകാശം എൻ.എസ്.എസിനുണ്ട്. സ്വന്തം സമുദായ നേതാക്കളെ എതിർക്കുന്ന ആരെങ്കിലും മറ്റു സമുദായങ്ങളിലുണ്ടോ?. ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്ന ഒരു നേതാവ് സ്വന്തം സമുദായത്തെ കുറ്റപ്പെടുത്തിയ ചരിത്രമുണ്ടോ?.. സമുദായത്തെ തള്ളിപ്പറയുന്ന നിലപാട് തിരുത്തണമെന്ന് ഓരോ പ്രവർത്തകനും വി.ഡി. സതീശനോട് പറയണം. സതീശൻ ഈ വേദിയിലുണ്ടായിരുന്നെങ്കിൽ നേരിട്ടു പറഞ്ഞേനെ- സുകുമാരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |