മലപ്പുറം: കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ പുറത്താക്കിയ സമസ്തയുടെ നടപടി മുസ്‌ലിം ലീഗ് - സമസ്ത ഭിന്നത വീണ്ടും കൂട്ടുന്നു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡന്റായ സി.ഐ.സിയുടെ ജനറൽ സെക്രട്ടറിയും സമസ്ത മലപ്പുറം ജില്ലാ മുഷാവറാംഗവുമായ ഹക്കീം ഫൈസിയെ സംഘടനാ വിരുദ്ധപ്രവർത്തനം ചൂണ്ടിക്കാട്ടി കോഴിക്കോട് ചേർന്ന സമസ്ത മുഷാവറ യോഗമാണ് പുറത്താക്കിയത്. സി.ഐ.സി അഡ്വൈസറി ബോർഡിൽ സമസ്ത പ്രസിഡന്റ് അംഗമാവണമെന്നതിന് പകരം മുഷാവറയിൽ നിന്നുള്ള ആർക്കും അംഗത്വം നൽകാമെന്നും ഇപ്രകാരം സമസ്ത നിർദ്ദേശിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം സി.ഐ.സി സെനറ്റിന് കൈക്കൊള്ളാമെന്നുമുള്ള ഭേദഗതി അടുത്തിടെ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നു. സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾ പാലിച്ചുമാത്രം നടത്തുമെന്നതും മാറ്റി. വഖഫ് ബോർഡ് നിയമനമടക്കമുള്ള വിഷയങ്ങളിൽ ലീഗുമായി ഇടഞ്ഞ ജിഫ്രി തങ്ങളെ ഒതുക്കാനാണ് ഈ ഭേദഗതിയെന്നും ഇതിന് ചുക്കാൻ പിടിച്ചത് ഹക്കീം ഫൈസിയാണെന്നുമുള്ള വികാരം ജിഫ്രി തങ്ങൾ പക്ഷത്തിനുണ്ട്. സമസ്തയെ വെല്ലുവിളിച്ച് കോഴിക്കോട് നടത്തിയ വാഫി, വഫിയ്യ കലോത്സവത്തിൽ പാണക്കാട്ടെ മുഴുവൻ തങ്ങന്മാരും പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളുടെ അടുപ്പക്കാരനായ ഹക്കീം ഫൈസിയെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയതിലൂടെ പാണക്കാട് തങ്ങന്മാർക്ക് വ്യക്തമായ സന്ദേശമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളേകിയത്. സി.ഐ.സിക്ക് കീഴിലെ കോളേജുകളിൽ അഞ്ച് വർഷത്തെ വഫിയ്യ കോഴ്സിന് ചേർന്നാൽ കോഴ്സ് തീരും വരെ വിവാഹം പാടില്ലെന്ന തീരുമാനവും സമസ്തയെ ചൊടിപ്പിച്ചിരുന്നു. 20 വയസ്സ് കഴിയുമ്പോഴേ വിവാഹം കഴിക്കാൻ പറ്റൂ. സി.ഐ.സിയെ സമസ്തയുടെ മർക്കസിന് കീഴിലാക്കണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല.
ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചിച്ച ശേഷമേ ഉണ്ടാവൂ എന്ന് സമസ്ത അറിയിച്ചതായി സാദിഖലി തങ്ങൾ പറയുമ്പോഴും ഇക്കാര്യത്തിൽ സമസ്ത നേതൃത്വം പ്രതികരിച്ചിട്ടില്ല. സമസ്തയിൽ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസി സി.ഐ.സിയുടെ സുപ്രധാന സ്ഥാനത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സമസ്ത. മത വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയുടെ കീഴിലൊതുക്കാതെ പാണക്കാട് തങ്ങന്മാർക്ക് നിർണ്ണായക സ്വാധീനമുള്ള സി.ഐ.സിക്ക് കീഴിലും കൊണ്ടുവരുന്നതിന്റെ ബുദ്ധികേന്ദ്രമായ ഹക്കീം ഫൈസിയെ കൈവിടാൻ സാദിഖലി തങ്ങളും തയ്യാറല്ല. വോട്ട് ബാങ്കായ സമസ്ത നിലപാട് കർശനമാക്കിയാൽ ലീഗ് കുഴയും. വിഷയത്തിൽ പ്രകോപനം വേണ്ടെന്നാണ് ലീഗിലെ ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |