കൊച്ചി: കേരളകൗമുദി എക്കാലത്തും അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരെ പടപൊരുതിയ പത്രമാണെന്ന് ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ കേരളകൗമുദിയുടെ 111-ാം വാർഷികാഘോഷ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പത്രമാദ്ധ്യമരംഗം വൻ വെല്ലുവിളി നേരിടുന്ന സാമൂഹിക പശ്ചാത്തലമാണ് ഇന്നുള്ളത്. ഭരണാധികാരികളുടെയും പൊതുപ്രവർത്തകരുടെയും തെറ്റുകൾ ഓഡിറ്റിംഗിന് വിധേയമാക്കേണ്ടത് പത്രപ്രവർത്തനത്തിലൂടെയാണ്. പത്രങ്ങളോട് ചിലർ കടക്കൂപുറത്ത് എന്ന് ഇംഗ്ലീഷിലും മലയാളത്തിലും പറയുന്നകാലമാണിത്. സർക്കാർ കൊണ്ടുവരുന്ന മാദ്ധ്യമ നിയന്ത്രണബിൽ സാമൂഹികമാദ്ധ്യമങ്ങളിലെ തെറ്റായ പ്രവണതയ്ക്കെതിരെ ആവശ്യമാണെങ്കിലും മാദ്ധ്യമ നിയന്ത്രമാണ് ലക്ഷ്യമെങ്കിൽ കെണി തിരിച്ചറിയണം. പൊതുപ്രവർത്തകൻ എന്നനിലയിൽ തനിക്ക് ഈ ബില്ല് അംഗീകരിക്കാനാവില്ല. കല്ലും മുള്ളും നിറഞ്ഞപാതയിലൂടെയാണ് ഇന്ന് പത്രപ്രവർത്തകർ നടക്കുന്നത്. അത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാനുള്ള പ്രയത്നമാണ് കേരളകൗമുദിയുടെ 111-ാം വാർഷിക ആഘോഷമെന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |