കൊച്ചി: മൂല്യവർദ്ധിത നികുതിയുടെ (വാറ്റ്) കാലഘട്ടത്തിൽ നിന്ന് ചരക്ക്-സേവനനികുതി (ജി.എസ്.ടി) വ്യവസ്ഥയിലേക്ക് വിപണിമാറിയെങ്കിലും കേരളത്തിലെ സ്വർണ വ്യാപാരരംഗത്ത് നിന്നുള്ള നികുതിവരുമാനത്തിൽ ചോർച്ചയില്ലെന്ന് കണക്കുകൾ. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ വിവരാവകാശ പ്രകാരം നേടിയ റിപ്പോർട്ടാണ് ഇത് വ്യക്തമാക്കുന്നത്.
ജി.എസ്.ടിക്ക് മുമ്പ് കേരളത്തിൽ സ്വർണവ്യാപാര രംഗത്ത് രണ്ടുതരം നികുതിവ്യവസ്ഥയാണ് നിലനിന്നിരുന്നത്. 5 ശതമാനമായിരുന്നു കേരളത്തിൽ സ്വർണത്തിന് വാറ്റ് (മറ്റ് സംസ്ഥാനങ്ങളിൽ ഒരു ശതമാനം). സ്വർണവ്യാപാരികൾക്ക് നേരിട്ട് 5 ശതമാനം നികുതി ഉപഭോക്താക്കളിൽ നിന്ന് പിരിച്ച് സംസ്ഥാന സർക്കാരിലേക്ക് അടയ്ക്കാമായിരുന്നു. കോമ്പൗണ്ടിംഗ് സമ്പ്രദായമായിരുന്നു രണ്ടാമത്തെ വ്യവസ്ഥ.
കോമ്പൗണ്ടിംഗ് സ്വീകരിക്കുന്നവർ ഉപഭോക്താക്കളിൽ നിന്ന് 1.25 ശതമാനം നികുതി പിരിച്ചാൽ മതിയായിരുന്നു. പക്ഷേ, മുൻകൂറായി മുൻ മൂന്ന് സാമ്പത്തികവർഷങ്ങളിലെ ഏറ്റവും ഉയർന്ന നികുതിവരുമാനത്തിന്റെ 125 ശതമാനം അടച്ചശേഷമായിരുന്നു ഇത്.
കൊഴിയാത്ത നികുതി
ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പത്തെ വർഷം 40,000 കോടി രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയുടെ വിറ്റുവരവ്. കേരളം നേടിയ നികുതി വരുമാനം 653 കോടി രൂപ.
ജി.എസ്.ടിയിൽ നികുതി 5ൽ നിന്ന് മൂന്ന് ശതമാനമായി കുറഞ്ഞു. നികുതി വരുമാനം കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി 50 ശതമാനം വീതം വിഭജിക്കപ്പെട്ടു. ജി.എസ്.ടിയുടെ ആദ്യവർഷം സംസ്ഥാന ജി.എസ്.ടിയായി കേരളം 394.06 കോടി രൂപയാണ്.
2021-22ൽ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. നികുതി വരുമാനമായി കേരളം 343.81 കോടി രൂപ നേടുകയും ചെയ്‌തു. വരുമാനം വിഭജിക്കപ്പെട്ടിട്ടും കേരളത്തിന്റെ സമാഹരണത്തിൽ ഇടിവില്ലെന്നും ചോർച്ചയുണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നത് അപലപനീയമാണെന്നും അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
''ജി.എസ്.ടി റിട്ടേൺ സമർപ്പണം ഓൺലൈനിലാണ്. നികുതി കൃത്യമായി അടച്ചാലേ റിട്ടേൺ സ്വീകരിക്കപ്പെടൂ. ഈ സാഹചര്യത്തിൽ നികുതിചോർച്ചയുണ്ടെന്ന പ്രചാരണം അപലപനീയമാണ്""
അഡ്വ.എസ്.അബ്ദുൽ നാസർ,
ട്രഷറർ, എ.കെ.ജി.എസ്.എം.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |