ഉറവിടം കണ്ടെത്താൻ കേസെടുക്കണം
ലഭിച്ചത് സ്‌ക്രീൻ ഷോട്ട് മാത്രം
തിരുവനന്തപുരം: കോർപ്പറേഷനിൽ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയെന്ന പേരിൽ പ്രചരിച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്ന് കാട്ടി പ്രാഥമിക പരിശോധനാ റിപ്പോർട്ട് സമർപ്പിച്ച ക്രൈംബ്രാഞ്ച്, കത്ത് വ്യാജമാണെന്നും ചൂണ്ടിക്കാട്ടുന്നു.
കത്തിന്റെ സ്‌ക്രീൻ ഷോട്ട് മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഉറവിടം കണ്ടെത്താൻ കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്.പി എസ്. മധുസൂദനൻ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഡി.ജി.പിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. നിലവിൽ കത്തിന്റെ ആധികാരികതയെക്കുറിച്ച് വ്യക്തമായി പറയാനാകില്ല. ഒറിജിനൽ നശിപ്പിക്കപ്പെട്ടോയെന്ന സംശയമുണ്ട്.
കത്ത് തയ്യാറാക്കിയത് ആരാണ് എന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇപ്പോൾ നടത്തിയ മൊഴിയെടുപ്പ് മാത്രം പോര. വിശദമായ അന്വേഷണം വേണം. ചോദ്യം ചെയ്യൽ അടക്കമുള്ള ക്രിമിനൽ കുറ്റാന്വേഷണ രീതിയിലേക്ക് പോകണമെന്നും റിപ്പോർട്ടിലുണ്ട്. മേയർ, ആനാവൂർ നാഗപ്പൻ, മേയറുടെ ഓഫീസിലെ ക്ളർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഫോണിലൂടെ വിവരങ്ങൾ നൽകിയ ആനാവൂരിന്റെ മൊഴി ഇനി നേരിട്ട് എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് എന്നും സൂചനയുണ്ട്.ഇന്നലെ മേയറുടെ ഓഫീസിലെ ക്ളർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴി വിജിലൻസും രേഖപ്പെടുത്തി.
കേസെടുത്ത്
അന്വേഷിച്ചേക്കും
പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കത്തിന്റെ ഉറവിടം ഉൾപ്പെടെ കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് ഡി.ജി.പി നിർദ്ദേശം നൽകിയേക്കും. വാട്സാപ്പ് വഴി കത്ത് പ്രചരിച്ചതിനാൽ സൈബർ സെല്ലിന് കൈമാറാനും ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |