മൂന്നാർ: മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപം പുതുക്കടിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ കോഴിക്കോട് അശോകപുരം മുത്തപ്പൻകാവ് കല്ലടവീട്ടിൽ രൂപേഷിന്റെ (43) മൃതദേഹം ഇന്നലെ രാവിലെ എട്ട് മണിയോടെ കണ്ടെത്തി. വാഹനം കിടന്നതിന് അൽപ്പം താഴെ മണ്ണിൽ പുതഞ്ഞു കിടക്കുകയായിരുന്നു. മൃതദേഹം രണ്ടായി വേർപെട്ടിരുന്നു. ശനിയാഴ്ച മൂന്നരയോടെയാണ് മൂന്നാർ- കുണ്ടള റോഡിൽ കോഴിക്കോട് സ്വദേശികളായ സഞ്ചാരികളുടെ ട്രാവലർ ഉരുളിലകപ്പെട്ടത്. ടോപ്പ് സ്റ്റേഷൻ കണ്ട് കുണ്ടള അണക്കെട്ടിലേക്ക് വരുംവഴി ഇവരുടെ വാഹനത്തിന് മുനിനിൽ കല്ലും ചെളിയും പതിക്കുകയായിരുന്നു. ഉടൻ തന്നെ രൂപേഷും ഡ്രൈവറും ചേർന്ന് ബന്ധുക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വാഹനം ചെളിയിൽ നിന്ന് തള്ളി നീക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും മുകളിൽ നിന്ന് മലവെള്ളം പാഞ്ഞെത്തുകയായിരുന്നു. ഡ്രൈവർ ഓടി മാറിയെങ്കിലും രൂപേഷ് വാഹനത്തിൽ കുടുങ്ങുകയായിരുന്നു. ട്രാവലർ മലവെള്ളപ്പാച്ചിലിൽ കൊക്കയിലേക്ക് ഒഴുകിപ്പോയി.
ശനിയാഴ്ച രാത്രി ഏഴു മണി വരെ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ നടത്തി. 750 മീറ്റർ താഴ്ചയിൽ നിശേഷം തകർന്ന ട്രാവലർ കണ്ടെത്തിയെങ്കിലും രൂപേഷിനെ കണ്ടെത്താനായില്ല. രാത്രി ഏഴോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൂന്നാർ പൊലീസ് തുടർ നടപടികൾ പൂർത്തിയാക്കി. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകി. ഭാര്യ: കിരൺ. മകൾ: ശ്രുതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |