തിരുവനന്തപുരം:ഗവർണർ വെറും റബർ സ്റ്റാമ്പല്ലെന്നും മണിബില്ലുകളൊഴികെ ഏത് ബില്ലും കാലങ്ങളോളം ഒപ്പിടാതെയും തിരിച്ചയക്കാതെയും പിടിച്ചുവയ്ക്കാനും രാഷ്ട്രപതിക്കയക്കാനും അധികാരമുണ്ടെന്നും തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ലോകായുക്ത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരിൽ നിന്നുള്ള രാഷ്ട്രീയസ്വാതന്ത്രത്തിനായല്ല രാജ്യത്ത് സമരമുണ്ടാക്കിയത്. സദ്ഭരണത്തിനു കൂടിയാണ്. അതുറപ്പാക്കുന്നതാണ് ഭരണഘടന. സംസ്ഥാനങ്ങളിൽ അത് സംരക്ഷിക്കാനുള്ള ചുമതലയാണ് ഗവർണർക്ക്. ആർട്ടിക്കിൾ 200 അനുസരിച്ച് ഗവർണർമാർക്ക് വിപുലമായ അധികാരാവകാശങ്ങൾ ഉണ്ട്. അത് ആവർത്തിച്ചുളള വിധികളിലൂടെ ഹൈക്കോടതികളും സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുമുണ്ട്. ഭരണഘടനയുണ്ടാക്കുന്നത് മാത്രമല്ല അത് പരിപാലിക്കുന്നതും പ്രധാന്യമുണ്ട്. അതാണ് ഗവർണർമാർ ചെയ്യുന്നത്. സദ്ഭരണം ഉറപ്പാക്കാനുള്ള സംവിധാനമാണ് ലോകായുക്ത. അതുകൊണ്ട് തന്നെ അത് ഒഴിവാക്കാനും താമസിപ്പിക്കാനും ദുർബലമാക്കാനും ശ്രമങ്ങൾ എക്കാലത്തുമുണ്ട്. അതിനെതിരെ ഇടപെടേണ്ടത് ഗവർണർമാരുടെ ഉത്തരവാദിത്വമാണെന്നും ആർ.എൻ.രവി പറഞ്ഞു.
നിയമസഭാ ബാങ്ക്വറ്റ് ഹാളിലെ ചടങ്ങിൽ കേരളത്തിലെ ലോകായുക്ത ഭേദഗതി തന്നെയായിരുന്നു വിഷയം. അഴിമതിക്കെതിരെ നാട്ടിലുണ്ടായിരുന്ന അവസാനത്തെ സംവിധാനമാണ് കേരളനിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിയിലൂടെ ഇല്ലാതായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. രാജ്യത്ത് കർക്കശമായ അഴിമതി നിരോധന സംവിധാനം വേണം. അത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ഭേദഗതി സമീപകാലത്തെ മാറ്റങ്ങൾ കണക്കിലെടുത്താണെന്നും രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണു കേരളമെന്നും നിയമമന്ത്രി പി. രാജീവ് പറഞ്ഞു. അഴിമതി പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാങ്കേതിക വിദ്യ ഭരണരംഗത്തു കൂടുതലായി നടപ്പാക്കണം. ലോകായുക്തയെ ശക്തിപ്പെടുത്തണം. അഴിമതിമുക്തമായ സമൂഹത്തിലാണു ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപലോകായുക്തമാരായ ജോസ്റ്റിസ് ബാബു മാത്യു.പി.ജോസഫ്, ജസ്റ്റിസ് ഹാറുൺ ഉൽ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
രജി്സ്ട്രാർ ഷിജു ഷെയ്‌ക് സ്വാഗതവും ബാർ അസോസിയേഷൻ പ്രസിഡന്റ് ആനയറ ഷാജി നന്ദിയും പറഞ്ഞു.
മാവ് വെട്ടി, തടി എന്തു ചെയ്യണം?
ലോകായുക്ത നിയമഭേദഗതിയെ കുറിച്ച് ഒന്നും പറയാനില്ലെന്ന് അദ്ധ്യക്ഷത വഹിച്ച ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. വീടിന്റെ മേലേയ്ക്ക് ചാഞ്ഞുനിന്ന മാവ് വെട്ടി. തടി എന്ത് ചെയ്യണമെന്ന് തർക്കമായി. അപ്പോൾ മാവ് വെട്ടിയ ആൾ പറഞ്ഞത്, മരിച്ചാൽ മൃതദേഹം ദഹിപ്പിക്കാൻ ഉപയോഗിക്കാമെന്നും അതിനിടവരാതെയിരിക്കട്ടെ എന്നുമാണ്. ലോകായുക്ത നിയമഭേദഗതിയെകുറിച്ചും ഇതാണ് പറയാനുള്ളത്. അഴിമതി ഇല്ലാതാക്കാൻ മാത്രമല്ല സദ്ഭരണം ഉറപ്പാക്കാനും നല്ല ലോകായുക്ത വേണമെന്നും ജസ്റ്റീസ് സിറിയക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |