മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളിലെ തുടർ നീക്കങ്ങളും ,സമസ്തയുമായുള്ള ഭിന്നതയും ഇന്ന് മലപ്പുറത്ത് ചേരുന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചർച്ച ചെയ്യും.
കെ.സുധാകരന്റെ അടുപ്പിച്ചുള്ള ആർ.എസ്.എസ് അനുകൂല പ്രസ്താവനകളെ വാക്കുപിഴയായി അംഗീകരിച്ചാൽ, എതിരാളികൾ അവസരമാക്കുമോയെന്ന ഭയം ലീഗിനുണ്ട്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്ത പാർട്ടിയായതിനാലാണ് കോൺഗ്രസിനൊപ്പം തുടരുന്നതെന്നും, ഇത്തരം പ്രസ്താവനകളെ നിസാരമായി കാണുന്നില്ലെന്നുമുള്ള മുന്നറിയിപ്പും ലീഗ് നേതൃത്വം നൽകുന്നു.കോൺഗ്രസുമായുള്ള പ്രശ്നങ്ങളിൽ സ്വീകരിക്കാറുള്ള സമന്വയ പാത കെ.സുധാകരന്റെ കാര്യത്തിൽ ഇപ്പോൾ വേണ്ടെന്നാണ് ലീഗിലെ ധാരണ.
അതേ സമയം ,ഇരു പാർട്ടികൾക്കിടയിലും വിള്ളൽ വീഴ്ത്തും വിധം വിവാദം വളരുന്നതിനോട് ലീഗിന് താത്പര്യമില്ല. ഇത്തരം പ്രസ്താവനകളിൽ കോൺഗ്രസ് നേതാക്കൾ സൂക്ഷ്മത പുലർത്തണമെന്ന സന്ദേശമേകുകയാണ് ലക്ഷ്യം. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രസ്താവനകൾ നടത്തരുതെന്ന് നേതാക്കളോടും ലീഗ് നിർദ്ദേശിച്ചിട്ടുണ്ട്. യു.ഡി.എഫിൽ തുടരണമോയെന്നത് ലീഗ് പരിശോധിക്കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയോട് മൃദുസമീപനം വേണ്ടെന്നാണ്
ധാരണ. ലീഗ് യു.ഡി.എഫ് വിടുമെന്നത് സി.പി.എമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്ന എം.കെ.മുനീറിന്റെ പ്രസ്താവനയും ഇതിന്റെ ഭാഗമായാണ്.
കോ-ഓർഡിനേഷൻ ഒഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) ജനറൽ സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോർഡംഗവുമായ ഹക്കീം ഫൈസിയെ സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി പുറത്താക്കിയ സമസ്തയുടെ നടപടിയിലെ തുടർനീക്കങ്ങൾക്ക് യോഗം രൂപമേകും. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ അടുപ്പക്കാരനായ ഹക്കീം ഫൈസിയെ പുറത്താക്കിയതിൽ ലീഗിന് കടുത്ത അസംതൃപ്തിയുണ്ട്. സി.ഐ.സിയിൽ നിന്ന് ഹക്കീം ഫൈസിയെ ഉടൻ പുറക്കാക്കണമെന്ന സമസ്തയുടെ ആവശ്യം അംഗീകരിച്ചേക്കില്ല. സമസ്തയെ പിണക്കാതെ സമവായ സാദ്ധ്യതകൾ തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |