ന്യൂഡൽഹി: മറ്റുള്ളവരെ ഇകഴ്‌ത്തി സംസാരിക്കുന്നത് ഒഴിവാക്കണമെന്ന കീഴ്‌വഴക്കം അധികാരസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകരും രാഷ്ട്രീയക്കാരും പാലിക്കണമെന്ന് സുപ്രീം കോടതി നർദ്ദേശിച്ചു. മൂന്നാറിലെ പെമ്പിളെ ഒരുമൈ സമരത്തെ അധിക്ഷേപിച്ചുള്ള മുൻമന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരായ ഹർജികൾ പരിഗണിച്ച ഭരണഘടന ബെഞ്ചിന്റെതാണ് നിരീക്ഷണം. മന്ത്രിമാരടക്കമുള്ള പൊതുപ്രവർത്തകർ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ തടയാൻ മാർഗരേഖ കൊണ്ടുവരണമെന്നാണ് ഹർജികളിലെ ആവശ്യം.
ഇത്തരമൊരു കീഴ്‌വഴക്കം ജഡ്ജിമാർ പാലിക്കാറുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് മാർഗരേഖ കൊണ്ടുവരുന്നത് നിയമനിർമ്മാണ സഭകളുടെ പ്രവർത്തനങ്ങളിലുള്ള ഇടപെടലല്ലെന്ന് ഭരണഘടന ബെഞ്ച് ആരാഞ്ഞു. ഹർജികൾ വിധി പറയാൻ മാറ്റി വച്ചു.
അധിക മാർഗരേഖ വേണ്ടെന്ന് കേന്ദ്രം
മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശം തടയാൻ അധിക മാർഗരേഖ കൊണ്ടുവരേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സുപ്രീം കോടതി നടത്തിയ രണ്ട് വിധികളിലൂടെ മാർഗരേഖ പുറപ്പെടുവിച്ചിരുന്നതും എ.ജിയും എസ്.ജിയും ചൂണ്ടിക്കാട്ടി. എന്നാൽ ഈ മാർഗ്ഗരേഖകൾ അധികാരസ്ഥാനങ്ങളിലുള്ളവരുടെ കാര്യത്തിൽ ബാധകമാകാറില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അബ്ദുൾ നസീറിന്റെ അദ്ധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവർ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |