തിരുവനന്തപുരം: ഖത്തർ ലോകകപ്പ് പടിവാതിലിൽ എത്തി നിൽക്കെ ആവേശക്കൊടുമുടിയിലാണ് തിരുവനന്തപുരം രാജാജി നഗറിലെ ഫുട്ബാൾ ആരാധകർ. നഗറിനുള്ളിലെ വീടുകളുടെ ചുവരുകളിൽ ഇഷ്ട ടീമിന്റെ പതാകകളും, കളിക്കാരേയും പരിശീലകരേയും എല്ലാം വരച്ച് ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയാണിവർ. ചിലവീടുകളുടെ നാല് ചുവരുകളിലും അർജന്റീനയും ബ്രസീലും സ്ഥാനം പിടിച്ചു. എല്ലായിടത്തും സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകളും നിറഞ്ഞു. മെസിയും റൊണാൾഡോയും നെയ്മറും തന്നെയാണ് ഇവിടെയും നിറഞ്ഞുനിൽക്കുന്നത്. ഇവയ്ക്കൊപ്പം കൊടി തോരണങ്ങളും ഫ്ലക്സുകളും അലങ്കാരങ്ങൾക്ക് മാറ്റുകൂട്ടുന്നു.
നഗറിനുള്ളിലെ പ്രദേശങ്ങളായ ഒന്നാംഘട്ടം, ജാളിമുക്ക്, അരശുമൂട്, മുകുന്ദ, സർഗം, ചന്തമുക്ക് എന്നിവിടങ്ങളിലെല്ലാം ഫുട്ബാൾ ലഹരി നിറയുകയാണ്.ഒന്നാംഘട്ടമെന്ന പ്രദേശത്ത് പെയിന്റിംഗിനായി 60,000 രൂപ ചെലവായെന്ന് ഫുട്ബാൾ പ്രേമിയായ ജിനു പറയുന്നു. വിവിധ ടീമുകളുടെ ആരാധകർ ഉണ്ടെങ്കിലും ഫുട്ബാൾ എന്ന വികാരത്തിൽ പണപ്പിരുവിനും, ആഘോഷങ്ങൾ സംഘടിപ്പിക്കാനുമൊക്കെ എല്ലാവരും ഒറ്റക്കെട്ടാണെന്നും ജിനു കൂട്ടിച്ചേർത്തു. രാജാജി നഗർ സ്വദേശിയായ ശ്രീക്കുട്ടൻ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും ഇത്തവണ ആവേശം വർദ്ധിപ്പിച്ചു. കൊച്ച് കുട്ടികളടക്കം വലിയ ആവേശത്തിലാണെന്നും കപ്പിനായി കനത്ത പോരാട്ടം പ്രതീക്ഷിക്കാമെന്നും കലാകാരനും രാജാജി നഗറിലെ സീനിയർ ഫുട്ബാൾ പ്രേമിയുമായ അശോകൻ പറഞ്ഞു. ലോകകപ്പിന്റെ ഭാഗമായി വിവിധ പരിപാടികളും കെ.എസ്.ആർ.ടി.സി മിനി സിറ്റി റൈഡിൽ ഫുട്ബാൾ അവേശയാത്രയും ഇവർ സംഘടിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |