SignIn
Kerala Kaumudi Online
Saturday, 21 September 2024 2.53 AM IST

മുണ്ട് കൂടുതൽ മുറുക്കേണ്ടിവരും

Increase Font Size Decrease Font Size Print Page

photo

സാധാരണക്കാരുടെ കുടുംബ ബഡ‌്‌ജറ്റിന് അമിത ഭാരമേല്പിച്ച് പാൽവിലയും കൂടാൻ പോവുകയാണ്. ക്ഷീരകർഷകരെ സഹായിക്കാനെന്ന പേരിലാണ് ഇക്കുറിയും പാലിന് വില കൂട്ടുന്നത്. വർദ്ധന ലിറ്ററിന് ആറു രൂപവരെയാകുമെന്നാണു സൂചന. ഒരു ലിറ്റർ പാൽ 8.57 രൂപ നഷ്ടം സഹിച്ചുകൊണ്ടാണ് ഉപഭോക്താവിന് എത്തിക്കുന്നതെന്നാണു പറയുന്നത്. വിദഗ്ദ്ധരുടെ സമിതിയാണ് ഈ നഷ്ടക്കണക്ക് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് പാൽ ലിറ്ററിന് എട്ടുരൂപയെങ്കിലും വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നു കാണിച്ച് അവർ റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. എട്ടുരൂപ വർദ്ധന അല്പം കടന്ന കൈയാണെന്ന് 'മിൽമ'യ്ക്കും ബോദ്ധ്യമുള്ളതിനാൽ വർദ്ധന ആറുരൂപയിൽ ഒതുക്കാമെന്നാണ് ആലോചന. സർക്കാരും ഈ നിർദ്ദേശം അംഗീകരിച്ചേക്കും.

സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ പാലിന് വിലകൂട്ടിയത് 2019 സെപ്തംബറിലാണ്. ലിറ്ററിന് നാലുരൂപയായിരുന്നു അന്നത്തെ വർദ്ധന. അന്നും ക്ഷീരകർഷകരുടെ പേരുപറഞ്ഞായിരുന്നു വില കൂട്ടൽ. ഇത്തവണയും വർദ്ധിപ്പിക്കുന്ന തുകയുടെ 82 ശതമാനവും കർഷകർക്കു നൽകുമെന്നാണ് പറയുന്നത്. പശുവളർത്തലും പാൽവില്പനയും തൊഴിലാക്കിയവർക്ക് ആശ്വാസം നൽകാൻ ഉപകരിക്കുമെങ്കിലും ദിവസേന പാൽ വാങ്ങേണ്ടിവരുന്നവരെ സംബന്ധിച്ചിടത്തോളം വലിയഭാരം തന്നെയാകും പുതിയ വർദ്ധന. സർവ സാധനങ്ങൾക്കും ദുർവഹമായി വില ഉയർന്നുകൊണ്ടിരിക്കുന്നതിനിടയിൽ പാലിനും ഇനി അമിതവില നൽകേണ്ടിവരുന്നത് വലിയ ദുര്യോഗം തന്നെയാണ്. അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്നത് കേരളത്തിലാണ്. ഇനി ഏറ്റവും ഉയർന്ന പാൽവില നൽകേണ്ടിവരുന്നതും ഇവിടെയാകും. അവശ്യവസ്തുവെന്ന നിലയിൽ പാലിനെ ഒരു വീട്ടുകാർക്കും വേണ്ടെന്നുവയ്ക്കാനാകില്ല. ശിശുക്കൾക്കും പ്രായമായവർക്കും രോഗികൾക്കുമെല്ലാം പാൽ കൂടിയേ കഴിയൂ. അതിനാൽ എത്രവില കൂട്ടിയാലും ചുരുങ്ങിയ തോതിലെങ്കിലും പാൽ വാങ്ങാതെ നിവൃത്തിയില്ല.

പാൽവില വർദ്ധിപ്പിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് നിരവധി ഉത‌്‌പന്നങ്ങളുടെ വിലയിലും മാറ്റമുണ്ടാകുമെന്നതാണ് ജനങ്ങളെ വലയ്ക്കുന്ന കാര്യം. പാൽ അടിസ്ഥാന ഘടകമായി അനേകം ഉത്പന്നങ്ങളുണ്ട്. തൈര് മുതൽ ഐസ്‌ക്രീം വരെയും പാൽപ്പൊടി മുതൽ ലസിയും നെയ്യും വരെയും നിരവധി ഉത്‌പന്നങ്ങളിലും പാൽ വിലവർദ്ധന പ്രതിഫലിക്കാതിരിക്കില്ല. തട്ടുകട മുതൽ ഹോട്ടലുകളിൽ വരെ ചായയ്ക്കും കാപ്പിക്കും ഇനി എത്രരൂപ കൂടുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പാചകവാതക വിലവർദ്ധനയെത്തുടർന്ന് ചായയ്ക്കും കാപ്പിക്കും വിലകൂട്ടിയിട്ട് അധികനാളായില്ല. അടുത്തത് പാൽ വിലവർദ്ധനയുടെ ചുവടുപിടിച്ചാകും.

അരിക്കും പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും മത്സ്യ-മാംസാദികൾക്കും വൻതോതിൽ വിലകൂടിയതോടെ സാധാരണക്കാരുടെ വീട്ടുചെലവുകൾ നിയന്ത്രണാതീതമായിട്ടുണ്ട്. ഈ ഘട്ടത്തിൽ ആശ്വാസം നൽകേണ്ട സർക്കാർ ഓരോ മേഖലയിലും വില കൂട്ടാനൊരുങ്ങുന്നത് അന്യായം തന്നെയാണ്. വിലക്കയറ്റം നിയന്ത്രിക്കേണ്ടവർതന്നെ അതിന്റെ കടിഞ്ഞാണെടുക്കുമ്പോൾ സാധാരണക്കാർ അന്തിച്ചുനിൽക്കുകയാണ്. ചെലവുകൾ നേരിടാനുള്ള പണം കൈവശമില്ലാത്തതിനാൽ സംസ്ഥാന ധനമന്ത്രി ഡൽഹിയിൽ കേന്ദ്ര ധനമന്ത്രിയെ കണ്ട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. നാനാവഴിക്കും കടമെടുത്തുകൊണ്ടാണ് സർക്കാർ അതിന്റെ ചെലവുകൾ നേരിടുന്നത്. എന്നാൽ കുടുംബബഡ്ജറ്റ് പാളം തെറ്റിയ സാധാരണക്കാർ ആരുടെ മുമ്പിലാണ് കൈനീട്ടുക? അവശ്യവസ്തുക്കളിൽ വിലകൂട്ടാനായി ഇനി ഒന്നും ശേഷിക്കുന്നില്ല. വെള്ളവും വൈദ്യുതിയും ഉൾപ്പെടെ പലതിനും നേരത്തെ വില കൂട്ടിക്കഴിഞ്ഞു. പാലാണ് ഒഴിച്ചുനിറുത്തപ്പെട്ടിരുന്നത്. ഇപ്പോൾ അതുമായി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MILK PRICE HIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.