ശിവഗിരി: ഒരേ സമയം ജ്ഞാനികളും മനുഷ്യസ്നേഹികളുമായ മഹാകവികളായിരുന്നു ഗുരുദേവനും രവീന്ദ്രനാഥ ടാഗോറുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയി പറഞ്ഞു. ജ്ഞാനികൾ ചേരുമ്പോഴുണ്ടാവുന്ന അത്യുജ്വലമായ ഊർജപ്രവാഹമാണ് ഒരു നൂറ്റാണ്ടു മുമ്പ് ശിവഗിരിയിലുണ്ടായതെന്നും ശ്രീനാരായണഗുരുദേവൻ- രവീന്ദ്രനാഥ ടാഗോർ സമാഗമ ശതാബ്ദി സമ്മേളനത്തിലെ മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുദേവൻ ദ്രഷ്ടാവായ കവിയും രവീന്ദ്രനാഥ ടാഗോർ സ്രഷ്ടാവായ കവിയുമായിരുന്നുവെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വി.സി ഡോ. കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രങ്ങൾ ആവിഷ്കരിച്ചവരാണ് ദ്രഷ്ടാക്കൾ. ഗുരുദേവന്റെ ജ്ഞാനത്തിന്റെ പരിധി എത്രത്തോളം വലുതെന്ന് മനസിലാക്കാനുള്ള ബുദ്ധിപരത ടാഗോറിനുണ്ടായി. ആ ബോദ്ധ്യത്തിൽ നിന്നാണ് തന്റെ ലോകസഞ്ചാരത്തിനിടെ ഗുരുദേവനെപ്പോലെ മറ്റൊരാളെ കണ്ടെത്താൻ തനിക്ക് കഴിഞ്ഞില്ലെന്ന് ടാഗോർ രേഖപ്പെടുത്തിയത്. ടാഗോർ കൃതികളിലെ കവിതയ്ക്ക് ലഭിച്ച അംഗീകാരമാണ് നോബൽ സമ്മാനം. എന്നാൽ നോബൽ സമ്മാനത്തിനും മേലെയാണ് ഗുരുവിലെ കവി. വാല്മീകിയോടോ ആദിശങ്കരനോടോ വ്യാസനോടോ ഒപ്പമേ ഗുരുദേവനെ പരാമർശിക്കാനാവൂ. ആരാന്റെ അനുഭവത്തിന് പൊതിച്ചോറുമായി പോയാൽ അത് കവിതയാവില്ല. ലളിതസുന്ദരമായ കൃതിയാണ് ഗുരുദേവന്റെ ദൈവദശകം. എന്നാൽ വ്യാഖ്യാനിക്കാൻ ഇത്രയധികം പ്രയാസമുള്ള കവിതയില്ല. ഓരോ തവണ വ്യാഖ്യാനിക്കുമ്പോഴും അതിലെ അർത്ഥതലങ്ങൾ വളർന്ന് പോവുകയാണ്. പല തവണ ഉരുവിട്ട് വ്യക്തത വരുത്തേണ്ടതാണ് അതിലെ പദങ്ങളുടെ വ്യാപ്തിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |