ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി മുൻ വി സി ഡോ.എം എസ് രാജശ്രീ. തന്റെ നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാണ് ഹർജിയിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കിൽ നിരപരാധിയായ താൻ ഇരയാകുകയായിരുന്നെന്നാണ് രാജശ്രീയുടെ വാദം.
സെലക്ഷൻ കമ്മിറ്റിയുടെ രൂപീകരണത്തിലും ഒരാളെ മാത്രം ശുപാർശ ചെയ്തതിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നിരപരാധിയായ താൻ ഉത്തരവാദിയല്ല. നിയമനം റദ്ദാക്കിയ വിധി സമൂഹത്തിനും സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അപമാനിതയാക്കി. വി സിയായി പ്രവർത്തിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഒരു പരാതിയും ഉയർന്നിട്ടില്ലെന്നും പുനഃപരിശോധനാ ഹർജിയിൽ രാജശ്രീ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകൻ പി വി ദിനേഷ് ആണ് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
രാജശ്രീയുടെ നിയമനം 'വോയ്‌ഡ് അബ് ഇനിഷ്യോ' എന്നാണ് ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങിയ ബഞ്ച് വിധിച്ചത്. ഇതോടെ ഇതുവരെ വാങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ നൽകേണ്ടി വന്നേക്കാം.
അതേസമയം, സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും പുനഃപരിശോധനാ ഹർജി നൽകാനൊരുങ്ങുകയാണ്. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്തുകൊണ്ടാണ് ഹർജി ഫയൽ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |