കൊച്ചി: ജില്ലയിലെ സ്വകാര്യബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തിയ സമരം ജില്ലയിൽ പൂർണം. സാധാരണക്കാരും വിദ്യാർത്ഥികളുമാണ് സമരംമൂലം ഏറെ വലഞ്ഞത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 30 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
പൊലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ബസുടമകളെയും തൊഴിലാളികളെയും അന്യായമായി കേസെടുത്ത് പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് സമരം. 1,400ഓളം സിറ്റി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പണിമുടക്കിൽ പങ്കെടുത്തു. ഇടുക്കി, കോട്ടയം, ആലപ്പുഴ, ഗുരുവായൂർ മേഖലകളിൽ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ജില്ലാ അതിർത്തിയിൽ സമരാനുകൂലികൾ തടഞ്ഞു.
സമരം നേരിടാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചുമില്ല. ഏറ്റവും കൂടുതൽ സ്വകാര്യ ബസുകൾ ഓടുന്ന വൈപ്പിൻ മേഖലയിലേക്ക് 2 അധിക സർവീസുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി നടത്തിയത്.
ആവശ്യങ്ങൾ
കുറ്റക്കാരെ മാത്രം ശിക്ഷിക്കുക, നിസാര കുറ്റങ്ങൾക്ക് ബസും തൊഴിലാളികളെയും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കുന്നത് അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ ജോലി ചെയ്യാൻ അവസരമൊരുക്കുക, റോഡുകളിലെ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക, ബസ് ബേ അനുവദിക്കുക, തൊഴിലാളികളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ്, ടി.യു.സി.ഐ, പി.ബി.ഒ.എ, കെ.ബി.ടി.എ, പി.ബി.ഒ.ഒ എന്നിവയാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
മാർച്ചും ധർണയും
ബസുടമകളും തൊഴിലാളികളും ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കമ്മിഷണർ ഓഫീസിന് സമീപം മാർച്ച് പൊലീസ് തടഞ്ഞു. ധർണ ഐ.എൻ. ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
കെ.എ. നജീബ് (കെ.ബി.ടി.എ) അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോൺ ലൂക്കോസ് മുഖ്യപ്രഭാഷണം നടത്തി. സംയുക്തസമിതി നേതാക്കളായ കെ.എ. പ്രഭാകരൻ (ബി.എം.എസ്), ജോയി ജോസഫ് (എ.ഐ.ടി.യു.സി), ജോളി പവ്വത്തിൽ, വിവേക് (ഐ.എൻ.ടി.യു.സി), നെൽസൺ മാത്യു, ബാലകൃഷ്ണൻ കുറുവത്ത്, രാമ പടിയാർ, കെ.ബി. സുനീർ (പി.ബി.ഒ.എ) എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |