കൊല്ലം: പള്ളിത്തോട്ടം, താമരക്കുളം പ്രദേശത്ത് മോഷണം വ്യാപകമാകുന്നു. പട്ടാപ്പകൽ പോലും വീട്ട് വളപ്പിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കടത്തുകയാണ്. മോഷണ പരമ്പരകൾ സംബന്ധിച്ച് കൊല്ലം ഈസ്റ്റ്, പള്ളിത്തോട്ടം സ്റ്റേഷനുകളിൽ പലതവണ പരാതി നൽകിയിട്ടും യാതൊരു അനക്കവുമില്ല.
ആറ് മാസം മുമ്പ് പള്ളിത്തോട്ടം സ്വദേശിയുടെ നാല് പോത്തുകളെ കടത്തിക്കൊണ്ടായിരുന്നു മോഷണ പരമ്പരയ്ക്ക് തുടക്കം. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് ഉടമയ്ക്ക് ഉണ്ടായത്. കഴിഞ്ഞയാഴ്ച മറ്റൊരു വീട്ടിൽ നിന്ന് ഒരു പശുവിനെയും ഈയാഴ്ച ആടിനെയും കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ ബാക്ടറി ഊരിക്കൊണ്ടുപോയി. പട്ടാപ്പകൽ നടന്ന ഈ മോഷണത്തിന് പിന്നിൽ രണ്ട് യുവാക്കളാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് രണ്ട് മോട്ടോറുകൾ നഷ്ടമായി. മറ്റൊരു വീട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഹോസും മോഷ്ടിച്ചു.
സ്ഥലത്ത് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന പൈപ്പുകളും കമ്പികളും മോഷ്ടിക്കുന്നതും പതിവാണ്. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി നിർമ്മാണത്തിന് എത്തിച്ച കമ്പികളും പൈപ്പുകളും നഷ്ടമായിരുന്നു. സ്ഥലത്തെ ഓടയുടെയും ചില വീടുകളുടെയും നിർമ്മാണത്തിന് എത്തിച്ച കമ്പികളും സമാനമായ രീതിയിൽ കവർന്നിരുന്നു.
പിന്നിൽ ചെറുപ്പക്കാർ?
പ്രദേശവാസികളുമായി അടുത്ത ബന്ധമുള്ള ചെറുപ്പക്കാരാണ് മോഷണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. തങ്ങൾ നടത്തുന്ന മോഷണം പൊലീസ് അന്വേഷിക്കാൻ പോലും തയ്യാറാകാത്തതാണ് ഇവർക്ക് കൂടുതൽ ധൈര്യമാകുന്നത്. പകൽ സമയത്ത് പോലും മോഷണം നടക്കുന്നത് ഇതിന് തെളിവാണെന്നും പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശങ്ങളിൽ രാത്രി വൈകിയും പലയിടങ്ങളിലും ചെറുപ്പക്കാർ തമ്പടിച്ച് ബഹളം വയ്ക്കുന്നതും പതിവാണ്.
വേണം, പട്രോളിംഗ്
പകൽ സമയത്തടക്കം ഈ പ്രദേശത്ത് പട്രോളിംഗ് വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യം ഉന്നയിച്ച് പ്രദേശവാസികൾ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |