കൊച്ചി: സർവകലാശാലകളുടെ ചാൻസലർ പദവി ഗവർണർക്ക് തന്നെയാക്കാൻ യു.ജി.സി ചട്ടം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തിൽ നേരിട്ട് പ്രതികരിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നിയമം വരുമ്പോൾ അതേക്കുറിച്ച് ആലോചിച്ചാൽ മതി. അതേ സമയം,വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങൾ കേന്ദ്രവത്കരിക്കുന്നത് സർവകലാശാലകളുടെ സ്വാതന്ത്ര്യത്തിന് പ്രഹരമാകുമെന്നും എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസിൽ മന്ത്രി പറഞ്ഞു.
സർവകലാശാലകളുമായി ബന്ധപ്പെട്ട യു.ജി.സി നിബന്ധനകൾ മാർഗരേഖ മാത്രമാണ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് നീക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ ഡോ. രാജശ്രീ നൽകുന്ന പുന:പരിശോധനാ ഹർജിയിൽ സർക്കാർ കക്ഷി ചേരും. സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയില്ലെന്ന കോടതി പരാമർശത്തോട് യോജിപ്പില്ല. എ.ഐ.സി.ടി.ഇയാണ് സങ്കേതിക പഠനത്തിന്റെ അധികാരിയെന്നാണ് സർക്കാർ നിലപാട്. സമിതി പ്രതിനിധിയുൾപ്പെട്ട കമ്മിറ്റിയാണ് വൈസ് ചാൻസലറെ തിരഞ്ഞെടുത്തത്.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്ക് സർട്ടിഫിക്കറ്റുകൾ നൽകാനുൾപ്പെടെ ജീവനക്കാർ സഹകരിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വൈസ് ചാൻസലർ അറിയിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കും. വിദേശത്ത് പഠിക്കാൻ പോകുന്നത് സാമൂഹ്യ മിഥ്യയുടെ അടിസ്ഥാനത്തിലാണ്. അവിടെ എല്ലാവർക്കും മികച്ച ജീവിത സാഹചര്യങ്ങൾ ലഭിക്കാറില്ല. കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിൽ മികവിന്റെ കേന്ദ്രമാക്കാനുള്ള നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.
എൻ.എസ്.എസ്
വഴിയും വെട്ടും
എൻ.എസ്.എസിലെ പ്രവർത്തനം അദ്ധ്യാപനത്തിന്റെ ഭാഗമല്ലെന്ന കോടതി പരാമർശം അദ്ധ്യാപികയെന്ന നിലയിൽ തന്നെ വേദനിപ്പിച്ചു. കുഴിയെടുക്കൽ മാത്രമല്ല, എൻ.എസ്.എസ് വഴിവെട്ടുകയും ചെയ്തിട്ടുണ്ട്. ഒരു വർഷത്തിനിടെ ആയിരം വീടുകളാണ് നിർമ്മിച്ചുനൽകിയത്. എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരെ കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്നതാണ് കോടതി പരാമർശമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |