അദ്ധ്യാപന യോഗ്യതയിലെ വാദങ്ങൾ തള്ളി
കൊച്ചി:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം ലഭിക്കാൻ ആവശ്യമായ എട്ടു വർഷത്തെ അദ്ധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ അപേക്ഷ സ്ക്രൂട്ടിനി കമ്മിറ്റി അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറഞ്ഞു.
തൃശൂർ കേരള വർമ്മ കോളേജിലും കുന്നംകുളം വിവേകാനന്ദ കോളേജിലും അസിസ്റ്റന്റ് പ്രൊഫസറായിരുന്ന കാലയളവ് മാത്രമേ അദ്ധ്യാപന പരിചയമായി കണക്കാക്കാനാവൂ എന്നും ഗവേഷണ അവധിയും മറ്റു സ്ഥാപനങ്ങളിൽ മറ്റു പദവികൾ വഹിച്ചതും പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
യോഗ്യതകൾ പുനപ്പരിശോധിച്ച് നിലവിലെ റാങ്ക് ലിസ്റ്റിൽ പ്രിയ തുടരണമോയെന്ന് തീരുമാനിക്കാൻ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകി. റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ചു നിയമന നടപടികൾ തുടരാം.
പ്രിയ വർഗീസിനെ നിയമിക്കുന്നതിനെതിരെ രണ്ടാം റാങ്ക്കാരനായചങ്ങനാശേരി എസ്.ബി കോളേജിലെ മലയാള വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹർജിയിലാണ് ഉത്തരവ്.
യഥാർത്ഥ അദ്ധ്യാപന പരിചയമുള്ളവർ അപേക്ഷിച്ചാൽ മതിയെന്ന യു.ജി.സി നിലപാട് വളരെ ശരിയാണെന്ന് കോടതി വ്യക്തമാക്കി. ചില സേവനങ്ങൾ അദ്ധ്യാപന ഗണത്തിൽ പെടുന്നതായതിനാൽ അദ്ധ്യാപന പരിചയമായി പരിഗണിക്കണമെന്ന പ്രിയയുടെ വാദം യു.ജി.സി അംഗീകരിക്കുന്നില്ല. പി.എച്ച്ഡി ഗവേഷണവും അദ്ധ്യാപന പരിചയവുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ ഉന്നയിച്ച് കണ്ണൂർ സർവകലാശാല വി.സി യു.ജി.സിക്ക് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. എന്നിട്ടും സെലക്‌ഷൻ നടപടികളുമായി മുന്നോട്ടു പോയത് ഉചിതമായില്ല.
സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ, എൻ.എസ്.എസ് കോഓർഡിനേറ്റർ പദവികളിലെ പ്രവർത്തനം മികച്ച അദ്ധ്യാപികയാകാൻ സഹായിക്കും. അദ്ധ്യാപന പരിചയത്തിന് അതു പോര. അദ്ധ്യാപന പരിചയവും ഇത്തരം പ്രവർത്തനങ്ങളും ഒരുമിച്ചുണ്ടാവുമ്പോഴാണ് ഒരു ടീച്ചർക്ക് അക്കാഡമിക് തലത്തിലും സാമൂഹ്യ സേവനത്തിലും വിദ്യാർത്ഥികൾക്ക് വഴികാട്ടിയാവാൻ കഴിയുന്നത്.
പ്രിയ വാദിച്ചതും
കോടതി പറഞ്ഞതും
1കണ്ണൂരിലെ ടീച്ചേഴ്സ് എഡ്യൂക്കേഷൻ സെന്ററിൽ താത്കാലിക ലക്ചറർ
കോടതി: യു.ജി.സി റെഗുലേഷൻ പ്രകാരം ഇത് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ല.
2കുന്നംകുളം വിവേകാനന്ദ കോളേജിലും തൃശൂർ കേരള വർമ്മ കോളേജിലും അസി. പ്രൊഫസർ
കോടതി: അദ്ധ്യാപന പരിചയമായി കണക്കാക്കാം.
3പിഎച്ച്.ഡി ഗവേഷണ കാലം: മൂന്നു വർഷം
കോടതി: ഗവേഷണവും അദ്ധ്യാപനവും ഒരുമിച്ചു കൊണ്ടുപോയാലേ ഇക്കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കൂവെന്ന് യു.ജി.സി ചട്ടത്തിലുണ്ട്. ടീച്ചിംഗ് അസൈൻമെന്റുകളില്ലായിരുന്നെന്ന് പ്രിയയുടെ സത്യവാങ്മൂലത്തിൽ തന്നെ പറയുന്നു.
4 സ്റ്റുഡന്റ്സ് സർവീസ് ഡയറ ക്ടർ: അദ്ധ്യാപനപരിചയമാണ്.
കോടതി: ഈ തസ്തിക അദ്ധ്യാപക ഗണത്തിൽ വരും. കൾചറൽ കോഓർഡിനേറ്റർ, ആന്റി റാഗിംഗ് നോഡൽ ഓഫീസർ, വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് നിർണയം തുടങ്ങിയവയാണ് ചുമതല.യു.ജി.സി നിഷ്കർഷിക്കുന്ന അദ്ധ്യാപന പരിചയമായി ഇതിനെ കാണാനാവില്ല.
5എൻ.എസ്.എസ് കോ ഓർഡിനേറ്റർ അദ്ധ്യാപനം:
കോടതി: സാമൂഹ്യ സേവനത്തിൽ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന പദവിയാണ്. അസി. പ്രൊഫസർ നിയമനത്തിന് ഇത് അദ്ധ്യാപന പരിചയമാവില്ല. ഈ പദവിയിലും വിദ്യാർത്ഥികളെ പഠിപ്പിച്ചതായി പറയുന്നില്ല.
ഹൈക്കോടതി വിധിയെ മാനിക്കുന്നു. തുടർ നടപടി നിയമവിദഗ്ദ്ധരുമായി ആലോചിച്ച് തീരുമാനിക്കും.
-പ്രിയ വർഗീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |