കമ്പനികൾ വിതരണം പുനരാരംഭിക്കും
തിരുവനന്തപുരം: സ്പിരിറ്റ് വില കുത്തനെ കൂടിയതിനെത്തുടർന്നുള്ള നഷ്ടം ഒഴിവാക്കാൻ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി (13%) ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഉറപ്പിനെത്തുടർന്ന് നിറുത്തിവച്ച വിതരണം മദ്യക്കമ്പനികൾ പുനരാരംഭിക്കും. ഇതോടെ സംസ്ഥാനത്തെ മദ്യക്ഷാമത്തിന് പരിഹാരമാകും. പൂട്ടിയിട്ട ഡിസ്റ്റിലറികൾ ഇന്നുമുതൽ പഴയതുപോലെ ഉത്പാദനം തുടങ്ങും.
ആഗസ്റ്റിൽ വിതരണം ചെയ്ത കെയ്സുകളുടെ 30 ശതമാനം വിതരണം ചെയ്യാനുള്ള പെർമിറ്റിന് മദ്യക്കമ്പനികൾ ഇന്നലെ അപേക്ഷ നൽകി. അഞ്ചു ലക്ഷം കെയ്സ് മദ്യം ഒരാഴ്ചയ്ക്കുള്ളിൽ വെയർഹൗസ് ഗോഡൗണുകളിൽ എത്തും. കേരളത്തിന് പുറത്തുള്ള കമ്പനികൾ ഇംപോർട്ട് ഫീസ് നൽകണമെന്ന് ബിവറേജസ് കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടില്ല.
ബെവ്കോയ്ക്ക് ആവശ്യമുള്ള മദ്യത്തിന്റെ 80 ശതമാനത്തോളം കേരളത്തിലെ ഡിസ്റ്റിലറികളാണ് വിതരണം ചെയ്യുന്നത്. ശേഷിക്കുന്നത് പുറത്തുള്ള കമ്പനികളും. ഡിസ്റ്റിലറികൾ പൂട്ടുകയും മദ്യക്കമ്പനികൾ വിതരണം നിറുത്തുകയും ചെയ്തതോടെ ഒരാഴ്ചയായി വിദേശമദ്യ ചില്ലറ വില്പന ശാലകളിലും നല്ലൊരു ശതമാനം ബാറുകളിലും ജനപ്രിയ ബ്രാൻഡുകൾ കിട്ടാനില്ലായിരുന്നു.
വിറ്റുവരവ് നികുതി ഒഴിവാക്കാൻ ധനകാര്യ- എക്‌സൈസ് വകുപ്പുകൾ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ ചില പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിക്ക് കഴിഞ്ഞ മന്ത്രിസഭായോഗം നിർദ്ദേശം നൽകിയിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. തുടർന്നാകും അന്തിമ തീരുമാനം. അതുവരെ മദ്യവിതരണം തുടരണമെന്ന എക്സൈസ് മന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ഉത്പാദനം പുനരാരംഭിക്കാൻ നിർമ്മാണ കമ്പനികൾ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |