ഗ്രൂപ്പ് സി
അർജന്റീന, സൗദി അറേബ്യ, മെക്സിക്കോ, പോളണ്ട്
ഈ ലോകകപ്പിലെ രണ്ട് സൂപ്പർ താരങ്ങൾ അണിനിരക്കുന്നു എന്നതാണ് സി ഗ്രൂപ്പിനെ ആവേശഭരിതമാക്കുന്നത്. 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം കിരീടം സ്വന്തമാക്കാനെത്തുന്ന അർജന്റീനയ്ക്ക് വേണ്ടി നായകനായി മെസി ഇറങ്ങുമ്പോൾ പോളണ്ടിന്റെ ഒറ്റയാൾ പട്ടാളമായി റോബർട്ട് ലെവൻഡോവ്സ്കി എത്തുന്നു.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്.ഒരു പക്ഷേ അവസാനത്തേതും. 2014ൽ മെസിയുടെ ചുമലിലേറി ഫൈനൽവരെ എത്തിയതാണ് അർജന്റീന. പക്ഷേ അവിടെ ജർമ്മനിക്ക് മുന്നിൽ കണ്ണീരണിയേണ്ടിവന്നു. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന്റെ കുതിപ്പിന് മുന്നിൽ കളി അവസാനിപ്പിച്ചു.
ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലയണൽ സ്കലോണിയെന്ന യുവ പരിശീലകൻ അർജന്റീനയെ ലോകകപ്പിനെത്തിച്ചിരിക്കുന്നത്. മെസിക്കൊപ്പം പൗളോ ഡൈബാല,ലൗതാരോ മാർട്ടിനെസ്,യൂലിയാൻ അൽവാരസ്,യൊവാക്വിൻ കോറിയ എൻജൽ ഡി മരിയ,റോഡ്രിഗോ,എൻസോ,അലക്സിസ്,പാപു ഗോമസ്,ലിയാൻഡ്രോ, ഗ്വെയ്ഡോ തുടങ്ങിയവരുണ്ടാകും. വെറ്ററൻ താരം നിക്കോളാസ് ഒാട്ടമെൻഡിയാണ് പ്രതിരോധത്തിലെ കരുത്തൻ. ഫ്രാങ്കോ അർമാനിയാണ് ഒന്നാം നമ്പർ
യൂറോപ്പിലെ സമകാലീന ഗോളടി വീരന്മാരുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്ന താരമാണ് പോളണ്ടിന്റെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന് വേണ്ടി ഗോളുകൾ അടിച്ചുകൂട്ടിയ ലെവനെ മെസിക്ക് പകരക്കാരനായി ബാഴ്സലോണ സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തിനായി 76 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ലോകകപ്പുകളിൽ ലെവൻ അത്ര മിടുക്കനല്ല. ഒരേയൊരു ലോകകപ്പിലേ കളിച്ചിട്ടുള്ളൂ;2018ൽ. അന്ന് ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങളിലും ഇറങ്ങി,പക്ഷേ ഒരു ഗോൾ പോലും അടിക്കാനായില്ല. ഡിസംബർ ഒന്നിനാണ് മെസിയും ലെവനും നേർക്ക്നേർ വരുന്ന മത്സരം.
അറേബ്യൻ സാഹചര്യങ്ങൾ അടുത്തറിയുന്ന സൗദിയും വെറ്ററൻ ഗോളി ഗ്വില്ലർമോ ഒചോവയുടെ കരുത്തിലെത്തുന്ന മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |