പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ പുഷ്പാഭിഷേകം ഇന്ന് മുടങ്ങിയേക്കും. ശബരിമലയിലെ പൂക്കളുടെ വിതരണാവകാശത്തിനായുള്ള ലേലം സംബന്ധിച്ച പ്രശ്നങ്ങളാണ് ഇതിന് കാരണം.
പമ്പയിൽ നടന്ന ലേലത്തിൽ പൂക്കളുടെ വിതരണാവകാശം ജി.എസ്.ടി ഉൾപ്പടെ 88 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ സ്വദേശി വിഷ്ണുവാണ് ഏറ്റെടുത്തത്. കുത്തക ലേലം ലഭിച്ചതോടെ വിഷ്ണു ലേലത്തുക ബോർഡിൽ അടയ്ക്കുകയും ചെയ്തു. ഇതിന് ശേഷം ഒന്നാം തീയതി മുതൽ പൂക്കളുടെ വിതരണവും ആരംഭിച്ചു.
എന്നാൽ ലേല തുക കുറവാണെന്ന് കാട്ടി ദേവസ്വം ബോർഡ് ഉദ്യോസ്ഥർ ഇന്ന് രാവിലെ വീണ്ടും ലേലം നടത്തി. ഇതിൽ അടൂർ സ്വദേശി ബിനു 1,15,50000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. എന്നാൽ തുകയ്ക്കു പുറമെ ജി.എസ്.ടി അടയ്ക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചു. അതിന് താൻ തയ്യാറല്ലെന്ന് ബിനു ബോർഡിനെ രേഖാമൂലം അറിയിച്ചു. മാത്രമല്ല പൂക്കൾ വിതരണത്തിനായി മൂന്നു ദിവസത്തെ സാവകാശവും ഇയാൾ
ആവശ്യപ്പെട്ടിട്ടുണ്ട്.
നോട്ടീസ് നൽകാതെയാണ് റീ- ടെന്റർ നടത്തിയതെന്നും മറ്റൊരാൾക്ക് ലേലം ലഭിച്ചതിനാൽ ഇന്നു മുതൽ പൂക്കളുടെ വിതരണം നിർത്തിവെക്കുകയാണെന്നും വിഷ്ണു അറിയിച്ചു. മാത്രമല്ല ലേലം ഉറപ്പിക്കുകയും ലേലത്തുക ബോർഡിൽ അടക്കുകയും ചെയ്ത ശേഷം വീണ്ടും ലേലം നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിഷ്ണു പറഞ്ഞു. ഇതോടെയാണ് സന്നിധാനത്തെ പുഷ്പാഭിഷേകം മുടങ്ങാൻ ഇടവരുമെന്ന സ്ഥിതി സംജാതമായത്. പുഷ്പാഭിഷേകത്തിനുള്ള പൂക്കൾ അതാതു ദിവസമാണ് സന്നിധാനത്ത് എത്തിക്കുനത്. ലേലം മറ്റൊരാൾക്ക് ലഭിച്ചതോടെ തമിഴ്നാട്ടിൽ പൂക്കൾ എടുക്കാൻ പോയ വാഹനം പൂക്കളെടുക്കാതെ തിരികെ പോരുവാനും നിർദ്ദേശം നൽകിയതായി വിഷ്ണു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |